പോലീസ് സ്റ്റേഷന്റെ ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

single-img
19 October 2017

തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 8 പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്.

സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ആകെയുള്ള 471 സ്റ്റേഷനുകളില്‍ 357 എണ്ണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍തന്നെ 302 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുള്ളവരാണ്. അതിനാല്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാന്‍ കഴിയും.

ഒരു എസ്.ഐ. മാത്രമുള്ള 13 പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുള്ള സ്റ്റേഷനുകളില്‍നിന്നും 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് 250 ഏക്ര ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപ പാട്ടത്തിന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയില്‍ സോളാര്‍ പാര്‍ക്ക് മാത്രമേ നിര്‍മ്മിക്കാവു എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്.

കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈന്‍സ് പാക്കേജ്, ഉത്തരമേഖല എച്ച്ടിഎല്‍എസ് പാക്കേജ് എന്നീ പ്രവൃത്തികള്‍ കരാറുകാരെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഏറനാട് ലൈന്‍സ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി 2021 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് 40 വര്‍ഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങള്‍ക്ക് ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിന്‍ വിട്ടുളള സ്ഥലത്ത് പട്ടയം നല്‍കാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുളള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാനും മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു.