ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അമേരിക്കയോട് ഉത്തരകൊറിയ

single-img
17 October 2017

ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. ഉത്തര കൊറിയയ്‌ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം.

അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഏതു സാഹചര്യത്തിലും ഞങ്ങള്‍ തയാറല്ലെന്ന് റയോങ് പറയുന്നു. അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഒരു കാരണവശാലും തങ്ങളുടെ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ ചര്‍ച്ചാ വിഷയമാകില്ലെന്ന് ഉത്തര കൊറിയ തുറന്നടിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള വാക്‌പോരു തുടരുന്നതിനിടെയാണു യുഎന്നിലെ നിലപാടു വ്യക്തമാക്കല്‍ എന്നത് ശ്രദ്ധേയമാണ്. ഭീഷണിപ്പെടുത്തിയാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ട്രംപിന് യുദ്ധം ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞിരുന്നു. ആദ്യ ബോംബ് പതിക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.