ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ചെങ്ങന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു

single-img
17 October 2017

മാന്നാര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്ത് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു. ചെങ്ങന്നൂരിനടുത്താണ് സംഭവം. സംഭവത്തില്‍ ചെന്നിത്തല പഞ്ചായത്തിലെ തൃപ്പെരുന്തുറ വേണാട്ടേത്ത് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അറുപത്താറുകാരിയേയാണ് ചെങ്ങന്നൂരിലെ ജനരക്ഷായാത്രയില്‍ പങ്കെടുത്തു മടങ്ങിയ സന്തോഷ് വീടിനുള്ളില്‍ പ്രവേശിച്ച് മൃഗീയമായി പീഡിപ്പിച്ചത്. രണ്ടു പെണ്‍മക്കളുടെ അമ്മയാണ് ഇവര്‍. ഭര്‍ത്താവ് മൂന്നു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടമ്മയുടെ മരുമകനാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ജില്ലാ വനിതാ സെല്‍ എസ്‌ഐ ശ്രീദേവി മാന്നാര്‍ സ്റ്റേഷനിലെത്തി പീഡനത്തിനിരയായ വീട്ടമ്മയുടെ മൊഴിയെടുത്തു.

ശരീരമാകെ മുറിവേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വര്‍ഷം മുന്‍പും ഇയാള്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സന്തോഷ് വിവാഹിതനാണ്. പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.