ആധാറുമായി ലിങ്ക് ചെയ്യാത്തതിനാൽ ബിജെപി സര്‍ക്കാര്‍ റേഷന്‍ നിഷേധിച്ചു; പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു

single-img
16 October 2017

ആധാറുമായി ലിങ്ക് ചെയ്യാത്തതിനാല്‍ റേഷന്‍ നിഷേധിച്ചു; പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു

റാഞ്ചി: ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിച്ചതോടെ പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയില്‍ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടി കഴിഞ്ഞ എട്ടു ദിവസമായി പട്ടിണിയിലായിരുന്നുവെന്ന് സ്ഥലത്തെത്തിയ ഫുഡ് ക്യാംപയിന്‍ ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ഭക്ഷണം സ്‌കൂളില്‍ നിന്നും ലഭിച്ചിരുന്നില്ല. സ്വന്തമായി ഭൂമിയോ ജോലിയോ ഇല്ലാത്ത ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു. പക്ഷെ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ കാര്‍ഡ് അധികൃതര്‍ നിഷേധിച്ചു.

സെപ്തംബര്‍ 28നായിരുന്നു സന്തോഷ് കുമാരി മരിച്ചത്. എന്നാല്‍ വാര്‍ത്ത വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സിംദേഗ ജില്ലയിലെ കരിമാതി ഗ്രാമത്തിലാണ് സന്തോഷ് കുമാരിയുടെ കുടുംബം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

എന്നാല്‍ സംഭവത്തിനു ശേഷവും ആധാര്‍ ബ്ന്ധിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരെ നവംബറോടെ റേഷന്‍ വിതരണ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് ലത്തേഹാര്‍ ജില്ലയിലെ സപ്ളൈ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്.സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായി മുന്നോട്ട് പോകാനാണ് ഫുഡ് ക്യാംപയിന്‍ ആക്ടിവിസ്റ്റുകളുടെ തീരുമാനം.