അമേരിക്കയില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ ദുരൂഹത; അഞ്ചാം ദിവസവും തിരച്ചില്‍ തുടരുന്നു

single-img
12 October 2017

യുഎസിലെ ടെക്‌സാസില്‍ മലയാളി ബാലിക ഷെറിന്‍ മാത്യുവിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിമുതലാണ് കുട്ടിയെ കാണാതാകുന്നത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി ഷെറിന്‍ മാത്യുവിനെ അച്ഛന്‍ വെസ്‌ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തുകയായിരുന്നു.

15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ല. തിരിച്ചുവരുമെന്നു കരുതി അന്വേഷിക്കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്തില്ല. രാവിലെ എട്ടു മണിയോടെ ഉണര്‍ന്നപ്പോഴാണ് അമ്മ സിനി കാര്യമറിയുന്നത്.

ഉടന്‍ പൊലീസിലറിയിക്കുകയും തിരിച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കേരളത്തിലെ ഒരു അനാഥാലയത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണു ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്.

പോഷകാഹാരക്കുറവിനു ചികില്‍സയിലുള്ള ഷെറിനു നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

കുട്ടിയെ രാത്രി നിര്‍ത്തിയത് കൊയോട്ട് മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലത്താണ്. കുറുക്കന്മാരുടെ ജനുസില്‍പെട്ട മൃഗമാണിത്. കുട്ടിയെ ഒറ്റയ്ക്കു നിര്‍ത്തി തിരിച്ചുവരുന്നവഴി കൊയോട്ടിനെ കണ്ടതായും വെസ്‌ലി മാത്യു പറയുന്നുണ്ട്.

വെസ്‌ലിയെയും സിനിയെയും പൊലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് ഇരുവരും ആവര്‍ത്തിക്കുന്നത്. വെസ്‌ലിയെ അറസ്റ്റുചെയ്ത പൊലീസ് രണ്ടു കോടി രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. സിനിയും നിയമസഹായം തേടി. ഹൂസ്റ്റണിലെ മലയാളികള്‍ ഉള്‍പ്പെടെ കുട്ടിക്കായി തിരച്ചിലിലാണ്.