ഇനിയിപ്പോള്‍ പുന:സംഘടന വേണ്ട: സരിതയെ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞെടുത്താല്‍ പോരെയെന്ന് കുമ്മനം

single-img
12 October 2017

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുമ്മനത്തിന്റെ പരിഹാസം.

നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് ഇതോടെ പരിഹാരമായെന്നും അദ്ദേഹം പോസ്റ്റിലൂടെ കളിയാക്കുന്നുണ്ട്. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്. കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണം. സ്വയം ആദര്‍ശവാനായി ചമയുന്ന എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുകയാണ് വേണ്ടത്.

ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സ്വയം പരിഹാസ്യരായി. കോണ്‍ഗ്രസിന്റെ നടക്കാന്‍ ഇരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണവരിപ്പോള്‍ എന്നും കുമ്മനം പറയുന്നു.