ഗണേശിനെതിരെ സി.ഡി അടക്കമുള്ള തെളിവുകളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍; അത് പീഡനമായി കാണാനാവില്ലെന്ന് സരിത

single-img
12 October 2017

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേശ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗണേശിനെതിരെ സി.ഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്.

പുതിയ അന്വേഷണ സംഘത്തിന് അത് കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന അറിയിച്ചു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും അഭിനന്ദനാര്‍ഹമാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കുകയായിരുന്നെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ബിജു രാധാകൃഷ്ണന്റെ പ്രതികരണം.

എന്നാല്‍ ഗണേശ് കുമാറിനെ പീഡകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത് എന്ന രീതിയിലായിരുന്നു സരിതയുടെ പ്രതികരണം. ഇന്നലെ ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്.

അതേസമയം, പുതിയ ആരോപണവുമായി സരിത എസ്. നായര്‍ വീണ്ടും രംഗത്തെത്തി. സോളര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിനിരയായിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.