വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
ഒരുലക്ഷത്തി എഴുപതിനായിരം വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണമാണ് മുന്നണികൾ നടത്തിയിട്ടുള്ളത്. പൂർണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
87750 പുരുഷൻമാരും 82259 സ്ത്രീകളും ഉൾപ്പെടെ 1,70,009 വോട്ടർമാരാണ് വേങ്ങരയുടെ വിധിയെഴുതുന്നത്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. ആറു മാസം മുൻപു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണൽ ഞായറാഴ്ച.