നൊബേല്‍ ജേതാവിനെ ഉപയോഗിച്ച് നോട്ട് നിരോധനം ന്യായീകരിക്കാന്‍ ശ്രമിച്ച ബിജെപിയുടെ ‘മാനംപോയി’: ട്വീറ്റ് ഷെയര്‍ ചെയ്ത് കേന്ദ്രമന്ത്രിമാരും ബിജെപി ഐടി സെല്ലും നാണംകെട്ടു

single-img
11 October 2017

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേലിന് അര്‍ഹനായ റിച്ചാര്‍ഡ് തേലറിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ന്യായീകരിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിമാരും ബിജെപി ഐടി സെല്ലും നാണം കെട്ടു.

സംഭവം ഇങ്ങനെ:

റിച്ചാര്‍ഡ് തേലര്‍ നൊബേല്‍ സമ്മാനം നേടിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ബിജെപി ഐടി സെല്‍ വിഭാഗം വളരെ അഭിമാനത്തോടെ തേലറുടെ പഴയ ട്വീറ്റുമായി രംഗത്തെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷം നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍, ”താന്‍ ഒട്ടേറെ നാളായി പിന്തുണയ്ക്കുന്ന നയമാണിതെന്നും കറന്‍സി രഹിതമാകാനും അഴിമതി കുറയ്ക്കാനും സഹായിക്കുമെന്നും” തേലര്‍ ട്വീറ്റ് ചെയ്തിരുന്നു. നോട്ട് നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തയും ഒപ്പം പങ്കുവെച്ചിരുന്നു.

ബിജെപി ഐടി സെല്‍ പങ്കുവെച്ച ട്വീറ്റ് തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, പിയൂഷ് ഗോയല്‍, ബിജെപി ഐടി സെല്‍ മുന്‍ മേധാവി അരവിന്ദ് ഗുപ്ത, ബിജെപി മുംബൈ വക്താവ് സുരേഷ് നക്ഹുവ എന്നിവരും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു.

ഇത് സോഷ്യല്‍ മീഡിയയില്‍ ബിജെപി അണികള്‍ ആവേശത്തോടെ ഷെയര്‍ ചെയ്തപ്പോള്‍ തേലറുടെ മറ്റൊരു ട്വീറ്റുമായി ട്രോളന്മാര്‍ രംഗത്ത് എത്തി. നോട്ട് നിരോധിച്ച ശേഷം 2000 രൂപ നോട്ടുകള്‍ പകരം കൊണ്ടുവരികയാണെന്ന് കേട്ടതോടെ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയുടെ വക്താവായ തേലര്‍ മോഡിയുടെ നോട്ട് നിരോധനത്തെ തള്ളിപ്പറഞ്ഞിരുന്നു.

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന് പകരം 2000 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നതിനെ ‘സത്യമാണോ?, നശിപ്പിച്ചു’ എന്നാണ് തേലര്‍ പ്രതികരിച്ചിരുന്നത്.

ഇതുകൂടാതെ തേലറുടെ മറ്റൊരു ട്വീറ്റും ബിജെപിക്ക് തിരിച്ചടിയായി. മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജനെക്കുറിച്ചുള്ള ട്വീറ്റായിരുന്നു അത്. ഇന്ത്യയുടെ നഷ്ടം നമുക്ക് നേട്ടമാണെന്നായിരുന്നു തേലറുടെ ട്വീറ്റ്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബിജെപി നേതാക്കളും ഐടി സെല്ലും നാണം കെട്ടിരിക്കുകയാണ്.