21കാരന്‍ ആമസോണിനെ കബളിപ്പിച്ച് തട്ടിയെടുത്തത് 50 ലക്ഷം; യുവാവിനെയും സഹായിയെയും പോലീസ് പൊക്കി

single-img
11 October 2017

ന്യൂഡല്‍ഹി: ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ പറ്റിച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ത്രിനഗര്‍ സ്വദേശിയായ ശിവ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ്.

ശിവ് ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ഫോണുകള്‍ കൈപ്പറ്റിയതിനു ശേഷം മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണിന് പരാതി നല്‍കും.

ഈ പരാതി പ്രകാരം ആമസോണ്‍ ഇയാള്‍ക്ക് പണം തിരികെ നല്‍കും. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന ഫോണുകള്‍ ഇയാള്‍ മറിച്ചു വില്‍ക്കുകയായിരുന്നു. ഏപ്രില്‍ മേയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരിക്കുന്നത്.

പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമസോണ്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷം നടത്തിയത്. മാര്‍ച്ച് മാസത്തിലാണ് ശിവ് ആദ്യമായി ഫോണ്‍ വാങ്ങി പറ്റിക്കാന്‍ തുടങ്ങിയത്.

ഇതിന്റെ ഭാഗമായി രണ്ട് മൊബൈലുകള്‍ ഓര്‍ഡര്‍ ചെയ്യുകയും കിട്ടിയില്ലെന്ന് കാണിച്ച് വ്യാജപരാതി നല്‍കുകയും ചെയ്തു. പണം തിരികെ ലഭിച്ചതോടെ ശിവ് ശര്‍മ തട്ടിപ്പ് ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ വില കൂടിയ ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് മൊബൈലുകള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി.

ഫോണുകള്‍ കൈപ്പറ്റുകയും മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സൈറ്റുകളായ ഒ എല്‍ എക്‌സ്, ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ ഇത് വില്‍ക്കുകയും ചെയ്തു. മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ വിവിധ വ്യാജപേരുകളാണ് ശിവ് ഉപയോഗിച്ചത്.

തെറ്റായ വിലാസമാണ് നല്‍കുക. ഫോണ്‍ കൈമാറാന്‍ വരുമ്പോള്‍ വിലാസം കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും. തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്നയാളെ ഫോണില്‍ വിളിക്കുകയും മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

ഇങ്ങനെ മൊബൈല്‍ ശിവ് തന്നെ കൈപ്പറ്റും. 166 ഓര്‍ഡറിനും ശിവ് ഇതേരീതിയാണ് പിന്തുടര്‍ന്നതതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മിലിന്ദ് മഹാദിയോ പറഞ്ഞു. ഓര്‍ഡര്‍ ചെയ്യാനും ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കാനുമായി നിരവധി വ്യാജ സിമ്മുകളാണ് ശിവ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ശിവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന തുക കൂടാതെ 10 ലക്ഷം രൂപ മറ്റൊളുടെ പക്കല്‍ സൂക്ഷിക്കാന്‍ നല്‍കിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.