നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

single-img
10 October 2017

മലപ്പുറം: വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദീഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നതിനെക്കുറിച്ചോ കൃത്യമായ വിവരം നല്‍കാന്‍ പിടിയിലായവര്‍ക്ക് കഴിഞ്ഞില്ല. ഇവര്‍ ഹവാല ഇടപാടിന്റെ കാരിയര്‍മാര്‍ മാത്രമാണെന്നും ഇവര്‍ക്ക് ഇതിന് പിന്നിലെ ഇടപാടുകാരെ കുറിച്ച് വിവരം അറിയാനുള്ള സാധ്യത കുറവാണെന്നും പൊലീസ് സൂചിപ്പിച്ചു.

ഹവാലപ്പണവുമായി രണ്ട് പേര്‍ പിടിയിലായതിനെ തുടര്‍ന്ന് വേങ്ങരയിലെ ഇരുമുന്നണികളും അങ്കലാപ്പിലാണ്. മണ്ഡലത്തില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുകയാണെന്ന് ഇരുപാര്‍ട്ടികളും പരസ്പരം ആരോപിച്ചിരുന്നു. ഇതിനിടെയാണ് കള്ളപ്പണവുമായി രണ്ട് പേര്‍ പിടിയിലായത്.