മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം; സ്റ്റോപ് മെമ്മോ ഉണ്ടെങ്കില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തെ കുറിച്ച് 10 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കായല്‍ കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നോയെന്ന കാര്യം മറ്റെന്നാള്‍ അറിയിക്കാനും ജസ്റ്റിസ് പി.ബി.സുരേഷ് നിര്‍ദ്ദേശിച്ചു.
കൈയേറ്റം നടന്നിട്ടുണ്ടോ എന്നും മണ്ണിട്ട് നികത്തിയിട്ടുണ്ടോ എന്നും വിശദമായ മറുപടി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്നും പത്ത് ദിവസത്തിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു.
കൈയേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികള്‍ സ്വീകരിച്ചിരുന്നു.
നിലം നികത്തിയതില്‍ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഉള്‍പ്പെടുന്നത് അന്വേഷിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നിയമോപദേശം തേടിയിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റംസാര്‍ മേഖലയിലാണ് മാര്‍ത്താണ്ഡം കായല്‍.
സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്ന മേഖല മണ്ണിട്ടു നികത്തിയെന്നാണ് ആരോപണം. തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡത്ത് അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകളും ഇതിനിടയിലുള്ള ഒന്നര മീറ്റര്‍ സര്‍ക്കാര്‍ റോഡും കയ്യേറിയെന്നാണ് ആരോപണം.