പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കിലോമീറ്ററുകളോളം നടത്തിച്ച കുഞ്ഞിന്റെ ഇരുകാലുകളും പൊള്ളി വൃണമായി; കൂസലില്ലാതെ ഫോട്ടോ അഭിമാനത്തോടെ ഷെയര്‍ ചെയ്ത് ഒരു പിതാവ്

single-img
10 October 2017

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ പരിപാടിക്കിടെയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപണം. റാലിയില്‍ മണിക്കൂറുകള്‍ നടന്ന് കാല് പൊട്ടി വൃണം ഒലിപ്പിച്ച പിഞ്ച് കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനത്തിനിരയായ കുട്ടിയുടെ പിതാവു തന്നെയാണ് അഭിമാനത്തോട് കൂടി ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പിതാവിനെതിരെയും റാലിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്.

ശ്രീകൃഷ്ണജയന്തിക്ക് ആലിലയില്‍ കുഞ്ഞിനെ കിടത്തിയപ്പോള്‍ ബഹളം വെച്ചവരാരും ഈ കുഞ്ഞിന്റെ കാലിലെ ഉണങ്ങാത്ത വൃണങ്ങള്‍ കാണുന്നില്ലേ? എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ശ്രീകൃഷ്ണജയന്തി ദിവസം ആലിലയില്‍ കുഞ്ഞിനെ കിടത്തി വെയിലത്ത് പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. പരിപാടി നടത്തിയ സംഘാടകരും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

കുട്ടിയുടെ പിതാവ് റിയാസ് എസ് എസ്ഡിപിഐ കേരളം എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് കുഞ്ഞിന്റെ മുറിവുകളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് അപേക്ഷിക്കുന്നുണ്ട്. തന്റെ കുഞ്ഞിന് മുറിവേറ്റതിലും പരിപാടിയില്‍ പങ്കെടുത്തതിലും അഭിമാനമുണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടി ഉച്ചക്ക് തന്നെ ആരംഭിച്ചിരുന്നു. കടുത്ത ട്രാഫിക് ബ്ലോക് ഉള്‍പ്പെടെ ഉള്ളതിനാല്‍ ഒരു കിലോമീറ്റര്‍ കടന്നുപോകാന്‍ പോലും മണിക്കൂറുകള്‍ എടുത്തിരുന്നു. റാലിക്ക് കഴിഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു കുട്ടി ക്ഷീണിതനായി ഉറങ്ങുന്ന ചിത്രവും ഇതോടൊപ്പെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിതാവ് റിയാസ്

പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച റാലിയില്‍ തന്റെ കുഞ്ഞിനെ കാല് പൊട്ടിയിട്ടും നടത്തിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിതാവ് റിയാസ് ഇ വാര്‍ത്തയോട് പറഞ്ഞു.

താന്‍ കുഞ്ഞിനെ റാലിയില്‍ പങ്കെടുപ്പിച്ചിട്ടില്ല. റാലിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഏലാത്ത് വച്ച് തന്റെ കുഞ്ഞിന്റെ കാലില്‍ ചായവീണ് പൊള്ളിയാണ് കാലില്‍ പരുക്കേറ്റത്.

ഉറക്കത്തിലായിരുന്ന കുഞ്ഞ് പെട്ടന്ന് എണീറ്റപ്പോള്‍ ചൂട്ചായ വീഴുകയും വെപ്രാളപ്പെട്ട് സോക്‌സ് ഊരിയപ്പോള്‍ കാലിലെ തൊലി പോവുകയുമായിരുന്നുവെന്നും റിയാസ് പറയുന്നു.

ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. ഇതിനു ശേഷം കുഞ്ഞിനെയും ഭാര്യയെയും മെഡിക്കല്‍ ക്യാമ്പിലേക്ക് അയക്കുകയും ചെയ്ത ശേഷമാണ് താന്‍ റാലിയില്‍ പങ്കെടുത്തത്. അതല്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നതു പോലെ കുഞ്ഞിനെ റാലിയില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു

തന്റെ കുഞ്ഞിന് ഒന്നര വയസ് മാത്രമെ പ്രായമുള്ളൂവെന്നും പിന്നെയെങ്ങനെയാണ് റാലിക്ക് നടത്തിക്കുക എന്നും റിയാസ് ചോദിച്ചു. റാലി കഴിഞ്ഞ് വന്ന ശേഷം ഫേയ്‌സ്ബുക്കില്‍ ആവേശത്തോട് ഇക്കാര്യങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ ചിലയാളുകള്‍ ഇതിനെ മതപരമായും വര്‍ഗീയമായും ചിത്രീകരിച്ചു.

തന്റെ ചില സുഹൃത്തുക്കള്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഡിലേറ്റ് ചെയ്യുകയായിരുന്നുവെന്നും റിയാസ് ഇ വാര്‍ത്തയോട് പറഞ്ഞു.