സിനിമകളിലൂടെ ആള്‍ദൈവം ഗുര്‍മീതും ഹണിപ്രീതും തട്ടിയെടുത്തത് കോടികള്‍

single-img
10 October 2017

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങും വളര്‍ത്തുമകള്‍ ഹണിപ്രീതും നികുതി വെട്ടിപ്പു നടത്തി കോടികള്‍ കൈക്കലാക്കിയെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യപ്രവര്‍ത്തനമാണെന്ന് പ്രചരിപ്പിച്ചു നിര്‍മിച്ച സിനിമകളിലൂടെയാണ് ഗുര്‍മീതും ഹണിപ്രീതും കോടിക്കണക്കിനു രൂപ സ്വന്തം കീശയിലാക്കിയത്.

സ്വന്തം കമ്പനി നിര്‍മിച്ച സിനിമകളുടെ പേരിലാണ് ഇരുവരും പണം ഈടാക്കിയത്. ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചത്. എംഎസ്ജി (ദ് മെസഞ്ചര്‍ ഓഫ് ഗോഡ്), എംഎസ്ജി 2 എന്നീ സിനിമകള്‍ സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുര്‍മീത് ഈടാക്കിയത് 6.43 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 2015-16ല്‍ ചിത്രീകരിച്ച ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ച ഹണിപ്രീത് ഇന്‍സാനും 60 ലക്ഷം രൂപ കൈപ്പറ്റി.

ലയണ്‍ ഹാര്‍ട്ട് 1, ലയണ്‍ ഹാര്‍ട്ട് 2, ജാട്ടു എന്‍ജിനീയര്‍ എന്നിവയടക്കം അഞ്ച് സിനിമകളാണ് ഹകികാറ്റ് പുറത്തിറക്കിയത്. ഹകികാറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ദേരായുടെ അനുയായികളാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും ഗുര്‍മീതിന് കമ്പനി വലിയ തുക നല്‍കിയതാണ് സംശയമുണ്ടാക്കിയത്. ഹകികാറ്റിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി സെക്രട്ടറി രവി ഭൂഷണ്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഓഹരി ഉടമകള്‍ക്കു ലാഭവിഹിതവും കിട്ടിയിട്ടില്ല. എന്നാല്‍ ഗുര്‍മീതിന് ആവശ്യത്തിലധികം പണം ഇവിടെനിന്നു കിട്ടിയിരുന്നു. ദേരായുടെ അനുയായികള്‍ ആയതിനാലാണ് ആരും പരാതി കൊടുക്കാത്തത് എന്നും രവി പറഞ്ഞു. മൂന്നു ഡസനിലധികം കമ്പനികളാണ് ഗുര്‍മീതിന് സ്വന്തമായി ഉണ്ടായിരുന്നത്. പല കമ്പനികള്‍ രൂപീകരിച്ചതും അതിലെ ഡയറക്ടറും ഇയാളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഇമിഗ്രേഷന്‍ സര്‍വീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്പനികളിലൂടെ നടന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുര്‍മീതും മകന്‍ ജസ്മീത് ഇന്‍സാനും ആയിരുന്നു പോഷ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറ്റ് ഫ്രൂട്‌സ് ആന്‍ഡ് റഫര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍. ഗ്ലോറിയസ് ഇമിഗ്രഷന്‍ കണ്‍സല്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ടെക് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ഇലക്ട്രിക് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് മറ്റു പ്രമുഖ കമ്പനികള്‍. ദേരാ ആശ്രമത്തിലെ സംഭാവന ഉള്‍പ്പെടെയുള്ള വരുമാനം ഗുര്‍മീതും കുടുംബവും സ്വന്തമാക്കി മാറ്റിയെന്നാണ് കണ്ടെത്തല്‍.

ഡല്‍ഹിയിലും മറ്റുമുള്ള കമ്പനികളുടെ മേല്‍വിലാസം പലതാണെങ്കിലും ഡയറക്ടര്‍മാര്‍ ഒരേയാളുകളാണ്. അവരെല്ലാം ദേരാ അനുയായികളുമാണ്. ഒരു വിലാസത്തില്‍തന്നെ ഡസനിലേറെ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. ബിസിനസ് ചെയ്യാനല്ല, ആശ്രമത്തിലെ പണം കൈമാറ്റത്തിനുള്ള കേന്ദ്രങ്ങളായാണ് കമ്പനികളെ ഗുര്‍മീത് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ അന്വേഷണ സംഘങ്ങളെ കബളിപ്പിക്കാനും ഇയാള്‍ക്കു സാധിച്ചു.

ഇത്രയധികം സ്വത്തുള്ള ദേരാ സച്ച സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോഴും ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോഴും താരതമ്യേന ചെറിയ തുകകള്‍ മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. വരുമാനമെല്ലാം പല പേരുകളിലുള്ള കമ്പനിയിലൂടെ ഇയാള്‍ സുരക്ഷിതമായി കടത്തിയിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.