കലക്ടര്‍ ‘ബ്രോ’യെ ചൊല്ലി കണ്ണന്താനവും ബി.ജെ.പി. സംസ്ഥാന നേതൃത്വവും ഉടക്കില്‍

single-img
9 October 2017

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കും എന്ന് സൂചന. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയതായാണ് വിവരം.

ഇക്കാര്യത്തില്‍ കണ്ണന്താനം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദം തേടിയിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പിയില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തിട്ടുണ്ട്.

പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുളള നീക്കത്തിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും ഒരു വിഭാഗം പരാതി അയച്ചതായാണ് വിവരം.

മുന്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍.ഡി.എ മന്ത്രിമാര്‍ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമാണ് ഈ നിയമനമെന്നാണ് ആരോപണം.

രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എം.പി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

പീന്നീട് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോയി. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി കൂടിയാണു പ്രശാന്ത്.