ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

single-img
7 October 2017

ഉത്തര്‍പ്രദേശില്‍ 25 കാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്തത്. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന് സമീപത്തെ ബസേര ഗ്രാമത്തില്‍ പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികള്‍ ബൈക്ക് തള്ളിയിട്ട ശേഷം ദമ്പതികളെ സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

അവിടെവച്ച് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടു. പിന്നീടാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൂവരേയും ആശുപത്രിയിലെത്തിച്ചത്.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി മുസഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.