ബൈക്കിന്റെ താക്കോല്‍ എസ്‌ഐ ഊരിയെടുത്തു; മന്ത്രിയുടെ മകനാണെന്ന് പറഞ്ഞപ്പോള്‍ തെറിയഭിഷേകം; ഒടുവില്‍ എസ്‌ഐ പുലിവാലുപിടിച്ചു

single-img
7 October 2017

പ്രതീകാത്മക ചിത്രം

ചേര്‍ത്തലയിലെ സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം. മന്ത്രിയുടെ മകന്‍ അര്‍ജുന്‍ കോളേജില്‍നിന്ന് സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരുന്ന സമയത്ത് എസ്‌ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

ആ വഴിയിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ പൊലീസ് നിര്‍ദേശ പ്രകാരം ബൈക്ക് മാറ്റാന്‍ സാധിക്കാതെ വന്നതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്. ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എന്നാല്‍ താക്കോല്‍ ഉണ്ടെങ്കിലേ ബൈക്കില്‍ നിന്ന് ഇവ എടുക്കുവാന്‍ കഴിയൂ എന്നു പറഞ്ഞെങ്കിലും എസ്‌ഐ ഇതു കേള്‍ക്കാതെ താക്കോലുമായി പോവുകയായിരുന്നു. പിന്നാലെ അര്‍ജുന്റെ സുഹൃത്ത് എസ്‌ഐയുടെ അടുത്തു ചെന്നു മന്ത്രിയുടെ മകനാണെന്നു പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

ഇതേസമയം തിരുവനന്തപുരത്തായിരുന്ന മന്ത്രി പി.തിലോത്തമന്‍ വിവരമറിഞ്ഞ് ഡിജിപിയെ നേരിട്ടുകണ്ട് അര്‍ത്തുങ്കല്‍ എസ് ഐ ശിവപ്രസാദിന്റെ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പൊലീസുകാര്‍ താക്കോല്‍ അര്‍ജുന്റെ വീട്ടിലെത്തിച്ചു പ്രശ്‌നം പരിഹരിക്കുകയു ചെയ്തു.

എന്നാല്‍, കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ബൈക്ക് നീക്കാന്‍ ആവശ്യപ്പെട്ടതെന്നും വാഹനം മാറ്റാത്ത സാഹചര്യത്തില്‍ രേഖകള്‍ പരിശോധിച്ചതല്ലാതെ താക്കോല്‍ ഊരിയെടുത്തിട്ടില്ലെന്നുമാണ് അര്‍ത്തുങ്കല്‍ എസ്‌ഐ. ശിവപ്രസാദിന്റെ വിശദീകരണം.