പത്തനംതിട്ടയില്‍ പീഡനത്തിനിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

single-img
7 October 2017

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ പീഡനത്തിനിരയായ ബാലികയെ പരിശോധിക്കാന്‍ വിസമ്മതിച്ച കോഴഞ്ചരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാമെന്ന് പോക്‌സോ കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പീഡനത്തിനിരയായ കുഞ്ഞിനെ മണിക്കൂറുകളോളം പരിശോധിച്ചില്ലെന്ന പരാതിയിലാണ് നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 166 എ, 166 ബി വകുപ്പുകളനുസരിച്ച് കേസെടുക്കാമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ റെജി കെ.തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനത്തിനു വിധേയയായതിനെ തുടര്‍ന്ന് കോയിപ്രം പൊലീസ് സെപ്തംബര്‍ 14നാണ് കേസെടുത്തത്.

മെഡിക്കല്‍ പരിശോധന നടത്താന്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റുകള്‍ തയ്യാറായില്ല. പിറ്റേദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകളെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഡോ. ലേഖ മാധവ്, ഡോ. എം.സി.ഗംഗ എന്നിവരെയാണ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ഡോ. ഗംഗയ്‌ക്കെതിരെ കേസ് എടുക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കോയിപ്രം എസ്‌ഐക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നു പരാതി ഉണ്ട്.

ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു തയാറായില്ലെന്നു കുട്ടിയുടെ മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാലികയെ പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു നല്‍കി.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ചു നടപടിയെടുക്കാന്‍ മന്ത്രി കെ.കെ.ശൈലജ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

പീഡനത്തിനിരയായ കുട്ടിക്ക് പരിശോധന നിഷേധിച്ചതു ന്യായീകരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമമുണ്ടാകുമ്പോള്‍ തെളിവു നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാര്‍ഗം സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരം പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ നിന്നു വീട്ടിലേക്കു പോകാന്‍ സ്‌കൂള്‍ ബസില്‍ കയറാന്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയും ബന്ധുവുമായ യുവാവ് ഓട്ടോയിലെത്തി അയാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.