കൊല്ലത്ത് 23കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി; പോയപോക്കില്‍ മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ 40 പവനും പത്തുലക്ഷം രൂപയും അടിച്ചുമാറ്റി; പോലീസ് പൊക്കിയപ്പോള്‍ കാമുകനെ കണ്ട ഭര്‍ത്താവ് ഞെട്ടി

single-img
7 October 2017

ചവറ: കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി കല്‍പ്പറ്റയില്‍ നിന്ന് പിടിയിലായി. ചവറ സ്വദേശിനിയായ 28കാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23കാരനായ കാമുകനോടൊപ്പം കല്‍പ്പറ്റയില്‍നിന്ന് ചവറ പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 18നായിരുന്നു ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. 40 പവനും പത്തുലക്ഷം രൂപയുമായാണ് യുവതി വീടുവിട്ടതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പോലീസ് അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍നിന്ന് യുവതി 40000 രൂപ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു.

ഇതിനു പിന്നാലെ അടുത്തദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറില്‍ നിന്ന് വീണ്ടും 40000 രൂപ യുവതി പിന്‍വലിച്ചു. ഇതുപ്രകാരം പോലീസ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടയില്‍ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബന്ധപ്പെട്ടിരുന്ന നമ്പര്‍ മഞ്ചേരിയിലുള്ള ഒരു യുവാവിന്റേതാണെന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുത്തിടെ പരിചയപ്പെട്ട കാമുകന്റെ കൂടെയാണ് യുവതി മുങ്ങിയതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന ഷോപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ കടയില്‍ ജോലിക്കുവന്നത്. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുമ്പ് യുവാവിനെ കടയില്‍നിന്നും പിരിച്ചുവിട്ടു.

എന്നാല്‍ ഇതിനുശേഷം ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണിലൂടെ സൗഹൃദം തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്‍പ്പറ്റയിലുള്ള ഒരു ഹോട്ടലിന് സമീപം വെച്ച് ബൈക്കില്‍ വരികയായിരുന്ന കാമുകനേയും കാമുകിയേയും ചവറ പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍നിന്ന് പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.