കാമുകന്റെയും മാതാപിതാക്കളുടെയും പീഡനം; നാലു പെണ്‍കുട്ടികളുമായി അമ്മ ഗാന്ധിഭവനില്‍ അഭയം തേടി

single-img
7 October 2017

കൊല്ലം: അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഡനത്തെ തുടര്‍ന്ന് നാലുപെണ്‍കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ കൊല്ലം ഗാന്ധിഭവനില്‍ അഭയം തേടി. പുന്നല അജിഭവനില്‍ അനിതയാണ്(29)തന്റെ നാല് പെണ്‍മക്കളും 10മാസം പ്രായമായ മകനുമായി ഗാന്ധിഭവനിലെത്തിയത്.

മദ്യപിച്ചശേഷം തന്റെ മകന്റേതല്ലാത്ത കുട്ടികള്‍ എന്ന കാരണം പറഞ്ഞ് നാലുമക്കളെയും കാമുകന്റെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് അനിത പോലീസിനോട് പറഞ്ഞു. മദ്യവും മയക്കുമരുന്നും ലഹരി ഉപയോഗവും ഉള്ളവരുമായുളള തന്റെ കൂട്ടാണ് ദുരന്ത ജീവിതത്തിന് കാരണമായതെന്ന് അനിത പോലീസിനോട് പറഞ്ഞു.

അനിതയുടെ ആദ്യഭര്‍ത്താവ് രഘു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളില്‍ അനിതയ്ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് മേസ്തിരിപ്പണി ചെയ്തു വന്നിരുന്ന അജിത്തുമായി അനിത കുടുംബജീവിതം ആരംഭിച്ചു. ഇയാളില്‍ രണ്ട് പെണ്‍ക്കുട്ടികളുണ്ട്.

ഇതിനിടയില്‍ അജിത്തിനെ പിരിഞ്ഞ് തന്നേക്കള്‍ പ്രായം കുറഞ്ഞ രഞ്ചിത്തുമായി അനിത താമസം തുടങ്ങി. അതിലിപ്പോള്‍ പത്തുമാസം പ്രായമായ ഒരു കുട്ടിയുണ്ട്. ആദ്യ ഭര്‍ത്താവ് രഘുവിനെ മാത്രമാണ് നിയമപരമായി അനിത വിവാഹം കഴിച്ചത്.

അജിത്തുമായും ഇപ്പോള്‍ തന്റെ ജീവിത പങ്കാളിയാണെന്ന് അനിത പറയുന്ന രഞ്ചിത്തുമായും വിവാഹം കഴിച്ചിട്ടില്ല. രഞ്ചിത്തിന് 24 വയസാണ് ഉള്ളത്. അനിതയ്ക്കാവട്ടെ 29വയസും.

ആദിവാസി വിഭാഗത്തില്‍പ്പെട്ട രഞ്ചിത്ത് ഇതിന് മുന്‍പ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. അയാള്‍ക്ക് ഉള്ള രണ്ടു പെണ്‍മക്കള്‍ മറ്റെവിടെയോ ആണെന്നാണിവര്‍ പറയുന്നത്. അമ്മയുടെ കാമുകന്റെയും ബന്ധുക്കളുടെയും പീഡന വിവരം കുട്ടികള്‍ സ്‌കൂളിലെ അധ്യാപകരെ അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വിഷയത്തില്‍ ഇടപെട്ട് വിവരം പോലീസില്‍ അറിയിച്ചത്.