‘മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട; ദിലീപിനോട് മമ്മൂട്ടിയെടുത്തത് ശരിയായ നിലപാട്’

single-img
6 October 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനോട് മമ്മൂട്ടിയെടുത്തത് ശരിയായ നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമായിരുന്നുവെന്നും ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കെതിരെ കരുനീക്കം ആരംഭിച്ചിരിക്കുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഗണേശ് കുമാര്‍ വരെ പരസ്യമായി മമ്മൂട്ടിയ്‌ക്കെതിരെ രംഗത്തെത്തിയെന്നും ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ണിത്താന്‍ പറഞ്ഞു. മമ്മൂട്ടി അമ്മ സംഘടനയുടെ സെക്രട്ടറിയാണ്. അമ്മയിലെ ഒരംഗത്തെ പീഡിപ്പിച്ചെന്ന് വിശ്വസിക്കുന്നയാളെ അവസാന ശ്വാസം വരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ അയാളെ അറസ്റ്റ് ചെയ്തതോടെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കാനും പുറത്താക്കല്‍ തീരുമാനമെടുക്കാനും മമ്മൂട്ടി നിര്‍ബന്ധിതനായതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അതുപോലൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്ക് മനസിലാകും. അത് അമ്മയെന്നല്ല ഏത് സംഘടനയായാലും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംഘടനയുടെ അകത്തുള്ളയാള്‍ കുറ്റം ചെയ്താല്‍ സംഘടനയുടെ തലപ്പത്തുള്ളയാളെന്ന നിലയ്ക്ക് അയാള്‍ക്ക് ചില സാമൂഹിക പ്രതിബദ്ധതയില്ലേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. അത് മാത്രമാണ് മമ്മൂട്ടി ചെയ്തിട്ടുള്ളുവെന്നും അതിന് മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ടെന്നും മമ്മൂട്ടിയെ ആരും തെറ്റ് പറയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ മമ്മൂട്ടി തീരുമാനിച്ചത് പൃഥ്വിരാജിനെ പ്രീണിപ്പെടുത്താനായിരുന്നു എന്നായിരുന്നു ഗണേ് കുമാറിന്റെ പ്രസ്താവന.