കടം കൊടുത്ത പണം തിരിച്ചു നല്‍കിയില്ല: കട്ടപ്പനയില്‍ വീട്ടമ്മയെ യുവതി സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്ത് കൊന്നു; മൂന്ന്‌പേര്‍ പിടിയില്‍
കട്ടപ്പന: കടം കൊടുത്ത പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം മുഖത്തേയ്ക്ക് കീടനാശിനി അടിച്ച് കൊലപ്പെടുത്തി. വെള്ളയാംകുടി വിഘ്‌നേഷ്ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി(48)യാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സുഹൃത്തായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം ചിന്നമന്നൂര്‍ കോബെ ശിങ്കാരനഗര്‍ തെരുവില്‍ മഹാലക്ഷ്മി(42), തിരുനെല്‍വേലി കവളാക്കുറിശി ആലക്കുളം ശങ്കര്‍(28), ചിന്നമന്നൂര്‍ സ്വീപ്പര്‍കോളനി മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ കെ. രാജ(24) എന്നിവരെയാണ് ചിന്നമന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
വാസന്തിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാലയും അരപ്പവന്‍ വീതമുള്ള രണ്ടു മോതിരങ്ങളും മൊബൈല്‍ ഫോണും ഇവര്‍ അപഹരിച്ചു. വാസന്തി മഹാലക്ഷ്മിക്ക് 50,000 രൂപ നല്‍കാനുണ്ടായിരുന്നു. മഹാലക്ഷ്മിയുടെ മകന്‍ മദന്‍കുമാറിനു വിദേശത്ത് ജോലി നോക്കുന്നതിനെ തുടര്‍ന്ന് ഈ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല തവണ ഫോണില്‍ വിളിക്കുകയും നേരില്‍ ബന്ധപ്പെടുകയും ചെയ്തിട്ടും പണം നല്‍കാന്‍ തയാറാകാതിരുന്നതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
അടുത്ത പരിചയക്കാരായ ശങ്കറിനെയും രാജയെയും മഹാലക്ഷ്മി സഹായത്തിനായി ഒപ്പംകൂട്ടി. ഒന്നര മാസത്തോളമായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി മുഖത്തടിച്ച് കൊലപ്പെടുത്താനായി മഹാലക്ഷ്മി 15 ദിവസം മുമ്പ് കീടനാശിനിയായ ”ഹിറ്റ്” വാങ്ങി സൂക്ഷിച്ചു.
മൂത്തമകള്‍ സുജിതയുടെ കോയമ്പത്തൂരിലെ വീട്ടില്‍ നിന്നു ഞായറാഴ്ച രാവിലെയാണ് ഇളയമകന്‍ വിഷ്ണുവിനൊപ്പം വാസന്തി വെള്ളയാംകുടിയിലെ വീട്ടിലെത്തിയത്. വാസന്തി വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതികള്‍ തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടില്‍നിന്നു പുറപ്പെട്ടു. മഹാലക്ഷ്മി ബസിലും രാജയും ശങ്കറും ബൈക്കിലുമാണ് വെള്ളയാംകുടിയില്‍ എത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ മൂവരും വാസന്തിയുടെ വീട്ടിലെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടതോടെ രാജയും ശങ്കറും പിന്‍വലിഞ്ഞു. തമിഴ്‌നാട്ടില്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണു തിരിച്ചുപോയെന്നറിഞ്ഞ് ഒരു മണിക്കൂറിനു ശേഷം രാജയും ശങ്കറും വാസന്തിയുടെ വീട്ടിലെത്തി. ഇവര്‍ വാസന്തിയെ പീഡിപ്പിച്ചതിനു ശേഷം മഹാലക്ഷ്മിയുടെ സഹായത്തോടെ മുഖത്തേക്ക് ഹിറ്റ് അടിക്കുകയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് മഹാലക്ഷ്മി കെ.എസ്.ആര്‍.ടി.സി. ബസില്‍ ചിന്നമന്നൂരിലേക്കു പോയി. രാജയും ശങ്കറും ബൈക്കില്‍ തിരികെപ്പോകുന്നതിനിടെ കമ്പംമെട്ട് ഭാഗത്ത് വാസന്തിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രി ചിന്നമന്നൂരിലെത്തിയ മൂവരും അവിടെയുള്ള ജുവലറിയില്‍ ആഭരണങ്ങള്‍ 42,000 രൂപയ്ക്കു വിറ്റ് പണം വീതിച്ചെടുത്തു.
മരപ്പണിക്കാരനായ ഭര്‍ത്താവ് മുരുകന്‍ രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് വാസന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാലക്ഷ്മി വീട്ടിലെത്തിയിരുന്നെന്ന് വിഷ്ണുവില്‍നിന്ന് അറിഞ്ഞ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അവരുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചിന്നമന്നൂരില്‍നിന്ന് മഹാലക്ഷ്മിയെ പിടികൂടുകയായിരുന്നു.
ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ഏഴരയോടെ കമ്പത്തുനിന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു. ശങ്കര്‍ ഫിസിയോതെറാപ്പിസ്റ്റും രാജ ചിന്നമന്നൂരിലെ സി.എന്‍.എം.എസ്. സ്‌കൂള്‍ ബസ് ഡ്രൈവറുമാണ്. പ്രതികളുമായി അന്വേഷണ സംഘം വാസന്തിയുടെ വീട്ടിലെത്തി തെളിവെടുത്തു. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.