റിമി ടോമി രഹസ്യമൊഴി നല്‍കി: കുരുക്ക് മുറുക്കുമോ അഴിക്കുമോ എന്ന ആശങ്കയില്‍ ദിലീപ്

single-img
5 October 2017

നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി രഹസ്യമൊഴി നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. വനിതാ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന റിമി ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോതമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയത്.

നേരത്തേ ഈ ആവശ്യമുന്നയിച്ച് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 164ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെയുള്ള നാല് സിനിമാപ്രവര്‍ത്തകപുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ.

ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയുടെ തുടര്‍ച്ചയായി നടന്ന വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന്റെ രണ്ടാംദിനമാണ് റിമി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.

ദിലീപുമായും ഭാര്യ കാവ്യ മാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. ദിലീപിനൊപ്പം വിദേശരാജ്യങ്ങളില്‍ നടത്തിയ സ്റ്റേജ് ഷോകളില്‍ റിമിയും പങ്കെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സംഘം ഒരിക്കല്‍ ഫോണില്‍ വിളിച്ച് റിമിയോടു വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു. ദിലീപിന്റെ ബിനാമിയാണ്, സാമ്പത്തിക ഇടപാടുകളുണ്ട് തുടങ്ങിയ തനിക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്. ചില്ലി കാശിന്റെ ഇടപാട് ദിലീപോ, കാവ്യയോ ആയിട്ട് തനിക്കോ, തന്റെ കുടുംബത്തിനോ ഇല്ലെന്നും റിമി ടോമി പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് കേസിലെ ഏഴാം പ്രതി ചാര്‍ളി രഹസ്യമൊഴി നല്‍കി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ഇരിട്ടി സ്വദേശി ചാര്‍ളിയുടെ കോയമ്പത്തൂരിലെ വീട്ടിലാണ്. ഇവിടെ വെച്ചാണ് പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ചാര്‍ളി രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.