‘സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പാര്‍ട്ടി പ്രവര്‍ത്തകരും ധാരാളം: ഡല്‍ഹിയില്‍ തിരക്കുള്ളതിനാല്‍ താങ്കള്‍ വരേണ്ട കാര്യമില്ല’: അമിത്ഷാ പിണറായിലേക്ക് വരാത്തത് താന്‍ പറഞ്ഞിട്ടെന്ന് കുമ്മനം: തള്ളെന്ന് സോഷ്യല്‍ മീഡിയ

single-img
5 October 2017

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതു ബിജെപിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി ജനരക്ഷായാത്ര പ്രഖ്യാപിച്ച ഉടന്‍ ഇടതുമുന്നണിയും ജാഥ പ്രഖ്യാപിച്ചു. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെ ബിജെപിക്കെതിരെ സിപിഎം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷേ കേരളത്തിലൊഴികെ ഏതു സംസ്ഥാനത്താണ് അവര്‍ക്കു ജാഥ നടത്താന്‍ കഴിയുകയെന്നും കുമ്മനം ചോദിച്ചു. കണ്ണൂരില്‍ ജനരക്ഷായാത്രയുടെ മൂന്നാം ദിന പര്യടന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കുമ്മനം.

സംസ്ഥാനത്തു പര്യടനം നടത്തുന്ന ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയാണെന്നും അണികള്‍ നഷ്ടപ്പെടുന്നതാണു സിപിഎമ്മിനെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

ജനരക്ഷായാത്ര തുടങ്ങിയശേഷം ബിജെപിക്കെതിരെ എല്ലായിടത്തുനിന്നും നിരന്തര വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. പാര്‍ട്ടിയുടെ ശക്തിയാണ് അതു തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ജാഥ പോകുമ്പോള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ടും മറ്റും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുള്ളതിനാല്‍ വരാന്‍ കഴിഞ്ഞില്ല. രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും വരാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു.

പക്ഷേ, പ്രധാനപ്പെട്ട ചുമതലകള്‍ ഡല്‍ഹിയില്‍ നിറവേറ്റാനുള്ളപ്പോള്‍ താങ്കള്‍ വരേണ്ട കാര്യമില്ല, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളമാണെന്നു താന്‍ പറഞ്ഞെന്നും കുമ്മനം വ്യക്തമാക്കി. ജാഥയില്‍ പങ്കെടുക്കാന്‍ അമിത് ഷാ പിന്നീട് വരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.