മന്ത്രി പോലീസില്‍ പരാതി നല്‍കി: ഇരുട്ടി വെളുക്കുംമുമ്പ് റോഡ് പണി പൂര്‍ത്തിയാക്കി കരാറുകാരന്‍

single-img
5 October 2017

മംഗലപുരം കരമന ദേശീയപാതയുടെ അറ്റകുറ്റ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ കേസെടുക്കാന്‍ മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ സംഭവം കൈവിട്ടു പോകുമെന്ന് മനസിലാക്കിയ കരാറുകാരന്‍ ഇരുട്ടിവെളുക്കുംമുമ്പ് റോഡിലെ കുഴികളടച്ചു.

പണിക്കാരെ കിട്ടാനില്ല, മറ്റ് സാധനങ്ങള്‍ കിട്ടാനില്ല എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞിരുന്ന കരാറുകാരന്‍ എവിടെ നിന്നൊക്കെയോ കൂടുതല്‍ തൊഴിലാളികളെ പണിക്കെത്തിച്ച് മിന്നല്‍ വേഗത്തില്‍ റോഡിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി.

പത്താം തീയതിക്ക് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്നാണ് മന്തിയുടെ അന്ത്യശാസനം. അതിനാല്‍ തന്നെ പണി പൂര്‍ത്തിയാക്കി കേസില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍. പൊലീസ് കേസെടുത്തതോടെ കരാറുകാരനായ റിവൈവ് കമ്പനിയുടമ കിളിമാനൂര്‍ സ്വദേശി നാസറുദ്ദീന്‍ ഒളിവിലാണ്.

മംഗലപുരത്ത് നിന്ന് റോഡ് പണി ആരംഭിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. വെട്ടുറോഡ് വരെ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് കഴക്കൂട്ടം വരെ പണി ഇഴഞ്ഞ് നീങ്ങി. റോഡിന്റെ ഇരുവശത്തെ ഓടനിര്‍മ്മാണവും പാതിവഴിയിലായി. ഇതോടെ മഴ പെയ്താല്‍ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടാന്‍ തുടങ്ങി.

നിരവധി തവണ പരാതിപ്പെട്ടിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി പരാതി നല്‍കിയത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കഴക്കൂട്ടം അസിസ്റ്റ് കമ്മീഷണര്‍ എ. പ്രമോദ്കുമാറിനാണ് പരാതി നല്‍കിയത്.

കരാറുകാരന്‍ ചെയ്ത പണിയില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. കരാറുകാരനെതിരെ പൊതുമരാമത്തു നിയമങ്ങള്‍ ലംഘിച്ചതിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പുറമെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്നാണു മന്ത്രി ആവശ്യപ്പെട്ടത്.

ദേശീയപാതയുടെ മംഗലപുരം കരമന റീച്ചിലെ 22 കിലോമീറ്ററിലെ അറ്റകുറ്റപ്പണിക്കു റിവൈവ് കണ്‍സ്ട്രക്ഷനു കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആറുമാസത്തെ കാലാവധി നിശ്ചയിച്ചു കരാര്‍ നല്‍കിയിരുന്നെങ്കിലും പണി നടത്തിയില്ല. ഒട്ടേറെ തവണ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതിരുന്നതിനെത്തുടര്‍ന്നാണു മന്ത്രി കഴക്കൂട്ടം അസി. കമ്മിഷണര്‍ക്കു കത്തുനല്‍കിയത്.

കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞിരുന്നു. ഈ പണി ചെയ്യാതെ കഴക്കൂട്ടംഅടൂര്‍ മാതൃകാ റോഡിന്റെ സബ് കരാറും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇതും ചെയ്യുന്നില്ല. കരാറുകാരെ സഹായിക്കുന്ന നടപടികള്‍ എടുത്തതിനാലാണ് ചില ഉന്നത ഉദ്യോഗസ്ഥരെ മാറ്റേണ്ടിവന്നതെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പുതിയ നിയമപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ജുഡീഷ്യല്‍ അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം റോഡിലെ അറ്റകുറ്റപണികള്‍ക്കും, കയ്യേറ്റങ്ങള്‍ക്കും എതിരെയെല്ലാം കര്‍ശന നടപടികള്‍ എടുക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.