യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല; കേസ് അനാവശ്യം; മരട് എസ്‌ഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
4 October 2017

 

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡ്രൈവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡ്രൈവര്‍ ഷെഫീക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷെഫീക്കിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.

മജിസ്‌ട്രേറ്റ് കോടതി ഉടനടി ജാമ്യം പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഷെഫീക്കിനെതിരായ കേസ് അനാവശ്യമെന്നും ഹൈക്കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ രേഖകള്‍ എല്ലാം ഹാജരാക്കിയിരുന്നു.

സെപ്തംബര്‍ 20ന് രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനു സമീപത്തുവച്ചാണു കേസിനാസ്പദമായ സംഭവം. പൂള്‍ ടാക്‌സി അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നതു യുവതികള്‍ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ പൂള്‍ ടാക്‌സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ നിലപാടെടുത്തു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

യൂബര്‍ ഡ്രൈവറായ ഷെഫീക്കിനെ മര്‍ദ്ദിച്ച സീരിയല്‍ താരങ്ങള്‍ക്കെതിരെ നിസാര വകുപ്പാണ് പൊലീസ് ചുമത്തിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ യുവതികള്‍ നല്‍കിയ പരാതി പ്രകാരമാണ് ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.