നടന്‍ ദിലീപിനെതിരെ പടയൊരുക്കം നടത്തിയത് പൃഥ്വിരാജെന്ന് വെളിപ്പെടുത്തല്‍

single-img
4 October 2017

തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ യുവനടന്‍ പൃഥ്വിരാജിന്റെ കടുത്ത നിലപാടാണെന്ന വെളിപ്പെടുത്തലുമായി അമ്മയുടെ വൈസ് പ്രസിഡന്റ് കെബി ഗണേശ് കുമാര്‍ എംഎല്‍എ രംഗത്ത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗണേശ് കുമാര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാണ് ദിലിപീനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് ഗണേശ് പറഞ്ഞു.

ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി എന്നത് വസ്തുതയാണ്. അതുകൊണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് വിലക്കില്ല. എന്നാല്‍, സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ദിലീപിനെ ഏകപക്ഷീയമായി പുറത്താക്കാനാവില്ല.

വേണമെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനാവും. പിന്നീട് സംഘടന നിയോഗിക്കുന്ന അച്ചടക്ക സമിതി അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രമെ ദിലീപിനെ പുറത്താക്കാനാകൂവെന്നും ഗണേശ് പറഞ്ഞു.

ജൂലായ് 11ന് നടന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ പുറത്താക്കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപിനെ പുറത്താക്കണമെന്ന് പൃഥ്വിയാണ് കടുത്ത നിലപാട് എടുത്തതെന്ന് അന്നേ റിപ്പോര്‍ട്ട് വന്നിരുന്നു.