ദിലീപിനെതിരായ കുറ്റപത്രം വൈകും;ജാമ്യം ലഭിച്ചതും പോലീസിന്റെ തന്ത്രം?
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേസിൽ ദിലീപിനെതിരായ കുറ്റപത്രം വൈകുമെന്നു സൂചന നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ .ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു.
നിയമപരായി തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ബെഹ്‌റയുടെ പ്രതികരണം തേടിയെങ്കിലും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചിരുന്നു.
തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയാല്‍ മാത്രമേ ദിലീപിനെ വിചാരണ തടവുകാരനാക്കാന്‍ കഴിയൂ എന്നിരിക്കെ നാല് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ പൊലീസ് നല്‍കില്ല. ഈ പിഴവ് തിരിച്ചറിഞ്ഞ് മൗനം പാലിച്ചതു കൊണ്ടാണ് ദിലീപിന് ഡിവിഷന്‍ ബഞ്ചും ജാമ്യം അനുവദിച്ചത്.അതുകൊണ്ട് തന്നെ കോടതിയുടെ പഴി കേള്‍ക്കാതെ സമയം നീട്ടിക്കിട്ടിയതില്‍ ആശ്വസിച്ചിരിക്കുകയാണു പൊലീസ്.ഇനി എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രം നൽകാനാണു പോലീസ് തീരുമാനിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ കുറ്റപത്രം വൈകും.കുറ്റപത്രം നല്‍കിയ ശേഷം വിചാരണയ്ക്ക് പ്രത്യേക കോടതിയെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കുമെന്നും സൂചനയുണ്ട്.