ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി: ‘തീരുമാനമെടുക്കാന്‍ ഹാദിയയ്ക്ക് അവകാശമുണ്ട്’

single-img
3 October 2017

ദില്ലി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമുള്ളതല്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.

കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമോയെന്ന് പരിശോധിക്കുമെന്നും വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കുമെന്നും സുപ്രീംകോടതി വിശദമാക്കി. ആവശ്യമെങ്കില്‍ ഹാദിയയെ വീട്ടില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കോടതി വ്യക്തമാക്കി.

കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് അനുവാദവും നല്‍കിയിട്ടുണ്ട്. ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമറിയിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്നും ഹാദിയയെ വിളിച്ച് വരുത്തി അവരുടെ വാദം കോടതി നേരിട്ട് കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഹാദിയയെ നേരിട്ട് കാണാനുള്ള അനുമതി തേടി കേരള വനിത കമ്മീഷന്‍ കോടതിയെ സമീപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.