ഗുര്‍മീത് അച്ഛനെപ്പോലെയെന്ന് ഹണിപ്രീത്: ‘തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’

single-img
3 October 2017

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമുമായി, അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് തനിക്ക് ഉള്ളതെന്ന് വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗുര്‍മീതിന്റെ അറസ്റ്റിനു ശേഷമുണ്ടായ കലാപത്തിന് നേതൃത്വം നല്‍കിയത് താനാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അനിഷ്ട സംഭവങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

കലാപത്തിന് ചുക്കാന്‍ പിടിച്ചത് താനാണെന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഹണി പ്രീത് ചോദിച്ചു. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുതെന്നും തന്റെ മുന്‍ ഭര്‍ത്താവാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വിവരിക്കാനാവില്ല. രാജ്യദ്രോഹി എന്ന് എന്നെ വിളിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദേശസ്‌നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങനെ പെരുമാറാന്‍ കഴിയും? കനത്ത പൊലീസ് സുരക്ഷയില്‍ കഴിഞ്ഞിരുന്ന തനിക്ക് എങ്ങനെയാണ് രാജ്യദ്രോഹിയാവാന്‍ സാധിക്കുക. പപ്പയെ ഉടന്‍ കാണാന്‍ കോടതി അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.