ചക്കര ജോണിയേയും കൂട്ടാളിയേയും പിടികൂടിയത് പാലക്കാട് നിന്ന്;ജോണിയെ കുടിക്കിയത് രാജ്യം വിട്ടെന്ന പോലീസിന്റെ പ്രചരണ തന്ത്രം
ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി ജോണി പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊല നടത്തിയെന്ന് സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ശനിയാഴ്ച കുന്നംകുളം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.
കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല.