ജനത്തെ പിഴിയുന്ന ജി.എസ്.ടി നിരക്കുകള്‍ കുറയുമോ?നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ജയ്റ്റ്ലി.
ഫരീദാബാദ്: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.പാർട്ടിയിൽ നിന്നുതന്നെ വിമതസ്വരങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണു ധനമന്ത്രിയുടെ പ്രസ്താവന.
‘നികുതിഘടനയിൽ മാറ്റം വരേണ്ടതുണ്ട്. രാജ്യത്ത് അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകൾ കൊണ്ടുവരാനാകും’– ഫരീദാബാദിൽ നടന്ന ചടങ്ങിൽ ജയ്റ്റ്ലി പറഞ്ഞു.
ജിഎസ്ടി രാജ്യത്ത് ഏർപ്പെടുത്തിയതിന്റെ രണ്ടാം മാസമായ ഓഗസ്റ്റിൽ സർക്കാരിനു 90,669 കോടി രൂപ ലഭിച്ചു. ജൂലൈയിൽ മാത്രം 94,063 കോടി രൂപ ജനങ്ങളിൽ നിന്നു സമാഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.നിലവിൽ ജിഎസ്ടിക്ക് പൂജ്യം മുതൽ 28 ശതമാനം വരെ നികുതി നിരക്കിൽ നാല് സ്ലാബുകളാണുള്ളത്.