ആഢംബര ജീവിതത്തിനായി നിരവധി പേരില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപിക കുടുങ്ങി;ടാക്‌സി ഡ്രൈവര്‍ക്കു മാത്രം നഷ്ടമായത് നാലു ലക്ഷം
കണ്ണൂർ: റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീൻകുന്ന് ഹൈസ്കൂളിലെ അധ്യാപികയും തളിപ്പറമ്പ് മംഗലത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ കെഎൻ ജ്യോതി(48)യെയാണ് വളപട്ടണം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.അഴീക്കോട് സ്വദേശി മുന്‍ പ്രവാസി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡില്‍ കാന്‍ഡിഡ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണു പ്രതി.
അഴീക്കോട് ഓലാടത്താഴെയിലെ ചന്ദ്രോത്ത് മുകുന്ദന് തളിപ്പറന്പിനടുത്ത് കൂവത്ത് സ്ഥലംവാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് 40 ലക്ഷം രൂപ വാങ്ങി മുങ്ങിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കതിരൂരിൽ കർഷകനായ കുഞ്ഞിക്കൃഷ്ണനിൽനിന്ന് 20 ലക്ഷം രൂപ വാങ്ങുകയും പണം തിരിച്ചുചോദിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിനടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മകളുടെ വിവാഹ ആവശ്യത്തിനു പണം ആവശ്യപ്പെട്ടു വീണ്ടും ജ്യോതിലക്ഷ്മിയെ നിരന്തരം വിളിക്കുകയും ചെയ്തെങ്കിലും പണം നൽകിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായും പിന്നീട് പണം തിരിച്ചുനൽകാത്തതിൽ മനംനൊന്ത് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
നാലു ലക്ഷത്തോളം രൂപ തരാനുണ്ടെന്ന് കാണിച്ച് കണ്ണൂർ ടൗണിലെ ടാക്സി ഡ്രൈവർ അയ്യൂബും ജ്യോതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 1995ൽ ജോലിയിൽ പ്രവേശിച്ച ജ്യോതി, റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നതോടെ നിരന്തരം യാത്രകൾ നടത്തിയിരുന്നു. തമിഴ്നാട്ടിലേക്കും, കർണ്ണാടകയിലേക്കും ടാക്സി കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിടെ ആഡംബരജീവിതത്തിലേക്കു വഴിമാറിയതോടെ ജ്യോതിക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് തുടങ്ങിയതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. പല സ്ഥലങ്ങളിലെ ഫ്ളാറ്റുകളില്‍ മാറി മാറിയാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ടു മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മംഗലാപുരത്ത് മെഡിസിനും മറ്റൊരാള്‍ എന്‍ജിനീയറിങ്ങിനുമാണു പഠിക്കുന്നത്. ഇതിനായുള്ള പണവും തട്ടിപ്പിലൂടെയാണ് സമാഹരിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.