മുന്‍മന്ത്രി പീഡിപ്പിച്ചുവെന്ന് വനിതാ കോണ്‍സ്റ്റബിള്‍; 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ തെളിവായി പോലീസിനു നല്‍കി; ഒന്‍പതു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന് പരാതി

single-img
30 September 2017

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുന്‍ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ സുച്ചാസിങ് ലഗായ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ യുവതി പൊലീസിനു കൈമാറി. വനിതാ കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയിരിക്കുന്ന യുവതി.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സുച്ചാസിങ് തന്നെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോഴെല്ലാം ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോണ്‍സ്റ്റബിളായിരുന്ന ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്നു ജോലി തേടി 2009ലാണു പരാതിക്കാരി കിസാന്‍ ഭവനില്‍ സുഹൃത്തിനൊപ്പം സുച്ചാസിങ്ങിനെ കാണാനെത്തുന്നത്.

അന്നു കൃഷിമന്ത്രിയായിരുന്ന അദ്ദേഹം രണ്ടു ദിവസത്തിനു ശേഷം യുവതിയോട് ഒറ്റയ്ക്കു വന്നു കാണാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണെന്നും സുച്ചാസിങ്ങിന്റെ മകള്‍ക്കൊപ്പം കോളജില്‍ പഠിച്ചതാണെന്നു പറഞ്ഞിട്ടും വെറുതെവിട്ടില്ല.

തനിക്കു വഴങ്ങിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നായിരുന്നു മറുപടി. മാത്രവുമല്ല, എതിര്‍ത്തപ്പോഴെല്ലാം, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഗുണ്ടകളുമായി തനിക്കു നല്ല ബന്ധമാണെന്നും അവരെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളോളം ഇതു തുടര്‍ന്നു.

ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഴി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ചും പീഡിപ്പിച്ചു. അതിനിടെ, തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വില്‍ക്കുകയും ചെയ്തു. അതുവഴി 30 ലക്ഷത്തോളം രൂപ സുച്ചാസിങ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

ഗുര്‍ദാസ്പുര്‍ന്മ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊണ്ടുപിടിച്ചിരിക്കെയാണ് ബിജെപി അകാലിദള്‍ സഖ്യത്തിനു തിരിച്ചടിയായി മാനഭംഗക്കേസ് വന്നിരിക്കുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പു സമയത്ത് എതിരാളികള്‍ പക പോക്കാന്‍ യുവതിയെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതി വ്യാജമാണെന്നും സുച്ചാസിങ് പറഞ്ഞു.

അതേസമയം പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായതോടെ സുച്ചാസിങ്ങിനെതിരെ കേസെടുത്തു. മാനഭംഗം, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ഡിവൈഎസ്പി എ.ഡി. സിങ്ങിനാണ് അന്വേഷണച്ചുമതല.

ഒളിവില്‍ പോയതിനെത്തുടര്‍ന്നു സുച്ചാസിങ്ങിനെതിരെ പൊലീസ് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. അറുപത്തിയൊന്നുകാരനായ സുച്ചാസിങ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും തോറ്റു. ശിരോമണി അകാലിദളിന്റെ പഞ്ചാബിലെ കരുത്തുറ്റ നേതാക്കളിലൊരാളുമാണ് സുച്ചാസിങ്ങ്.