ലോകവിപണിയില്‍ എണ്ണവില കുറയുമോ?: അമേരിക്കയില്‍ നിന്നുള്ള ക്രൂഡോയില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും

single-img
30 September 2017

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ആദ്യമായാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്. 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ആദ്യ ഘട്ടത്തില്‍ ഇറക്കുമതി ചെയ്യുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതേപോലെ എട്ട് കപ്പലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡോയില്‍ കൂടി വിപണിയില്‍ എത്തുന്നതോടെ ലോകവിപണിയില്‍ എണ്ണവില കുറയുമെന്നാണ് വിലയിരുത്തല്‍. ബാരലിന് ഏകദേശം രണ്ടുഡോളറിന്റെ വ്യത്യാസമാണ് ഇപ്പോള്‍ അമേരിക്കന്‍ ക്രൂഡോയിലിനുള്ളത്.

നിലവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ദൂരക്കുറവും ഏറ്റവും അടുത്ത് ലഭിക്കുന്നുവെന്നതുമാണ് ഇതിന് കാരണം. എന്നാല്‍ അമേരിക്കയില്‍ എണ്ണക്കയറ്റുമതി ലക്ഷ്യമിട്ട് തുറമുഖങ്ങള്‍ നവീകരിച്ചതോടെ കുറഞ്ഞ ചിലവില്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സാധിക്കും.

ഇത് ഒപെക് രാജ്യങ്ങളുടെ നിരക്കുകളുമായി മത്സരക്ഷമത ഉറപ്പുവരുത്താന്‍ അമേരിക്കയെ സഹായിക്കും. ലോകത്തിലേറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് അമേരിക്കന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.