തൃശൂരില്‍ വികാരിയോടൊപ്പം ഒളിച്ചോടിപ്പോയ വീട്ടമ്മ തിരികെയെത്തി: ഭര്‍ത്താവിനെ വേണ്ട വികാരിയെ മതിയെന്ന് വീട്ടമ്മ

single-img
29 September 2017

തൃശൂര്‍: തൃശൂരില്‍ കത്തോലിക്കാ സഭാ വൈദികനോടൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവത്തില്‍ സഭയിലെ വിശ്വാസികളിലുണ്ടായ അമര്‍ഷം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സി.എം.ഐ സഭയുടെയും വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ഇരുവരും തിരിച്ചെത്തിയെങ്കിലും വൈദികനുണ്ടാക്കിയ നാണക്കേട് കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കിയെന്നാണ് വാര്‍ത്തകള്‍.

ശിക്ഷാനടപടികളുടെ ഭാഗമായി വൈദികനെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി. തിരുപ്പട്ടകര്‍മ്മങ്ങള്‍ ആറു മാസത്തേക്ക് വിലക്കുകയും ചെയ്തു. ഈ കാലയളവില്‍ വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചശേഷം തുടര്‍നടപടികളെടുക്കാനാണ് സഭയുടെ നീക്കം. സി.എം.ഐ സഭയിലുള്ള ഈ യുവവൈദികന്‍, ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കം നടത്തുന്ന തൃശൂരിലെ സഭയുടെ കീഴിലുള്ള പ്രശസ്തമായ സ്റ്റുഡിയോയുടെ ഡയറക്ടര്‍ കൂടിയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ഇവരെ കാണാനില്ലെന്നു ഭര്‍ത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരേ പൊലീസ് കേസെടുക്കയായിരുന്നു. ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി.

വീട്ടമ്മ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നതിനാല്‍ വൈദികനുമായുള്ള ബന്ധത്തെക്കുറിച്ച് ആരും സംശയം തോന്നിയില്ല. ഇടയ്ക്കിടെ വൈദികന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും അതും ആരും ഗൗരവമായി എടുത്തില്ല. ഒരിക്കല്‍ പള്ളിയില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ വൈദികനെയും യുവതിയെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ കൈയോടെ പിടികൂടിയിരുന്നു.

യുവതിയെ വൈദികനൊപ്പം കണ്ടതിനെ തുടര്‍ന്നു ചിലര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നു ഭാര്യയെ അവരുടെ വീട്ടില്‍ ഭര്‍ത്താവ് കൊണ്ടുവിട്ടു. പിന്നീട് ഇവിടെയെത്തി വൈദികന്‍ വീട്ടമ്മയേയും കൂട്ടി മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു.

മുംബൈയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ ഇവര്‍ രാജ്യം വിടാന്‍ നീക്കം നടത്തിയപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു. മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും വൈദികനൊപ്പം പോകാനായിരുന്നു വീട്ടമ്മയുടെ തീരുമാനം.

ഇതോടെ ഇവരുടെ കുടുംബാംഗങ്ങളും ഭര്‍ത്താവും നിരാശരായി മടങ്ങിയെങ്കിലും പിന്നീട് സഭാനേതൃത്വം ഇടപെട്ട് വേര്‍പിരിക്കുകയായിരുന്നു. ഭര്‍ത്താവ് മദ്യപിക്കാറുള്ളതിനാലാണ് ഈ ബന്ധത്തിന് മുതിര്‍ന്നതെന്നായിരുന്നു അദ്ധ്യാപികയുടെ വിശദീകരണം.

സഭയെയും മറ്റു വൈദികരെയും വിശ്വാസികളെയും അപമാനിക്കുന്ന വൈദികര്‍ക്കെതിരെ യഥാസമയം നടപടികള്‍ എടുക്കാത്തതിനാലാണ് ഇത്തരം അനാശാസ്യ പ്രവണതകള്‍ കൂടുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.