രാജസ്ഥാനിൽ 23 പേർ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത് മലയാളി യുവതിയെ: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
രാജസ്ഥാനില്‍ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മലയാളി യുവതിയെ. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗമായ യുവതിക്കാണ് ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടിവന്നത്.
പെണ്‍കുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണെന്ന് ബിക്കാനീർ എസ്പി എസ്.എസ്. ഗോദര പറഞ്ഞു. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് യുവതി തിങ്കളാഴ്ച രാജസ്ഥാനിലെ ബികാനേറില്‍ എത്തിയത്. സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങാനായി വാഹനം കാത്തുനില്‍ക്കുകയായിരുന്നു യുവതി. കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവതി അത് നിരസിച്ചു.
ഇതോടെ അവര്‍ യുവതിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാറിനകത്ത് വെച്ചുതന്നെ ഇവര്‍ ബലാത്സംഗം ചെയ്തു.
ഇവരുടെ സങ്കേതത്തിലെത്തിച്ച ശേഷം പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഇവരുടെ സുഹൃത്തുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുദിവസം മുഴുവന്‍ ഇവിടെ വെച്ച് ബലാത്സംഗം തുടരുകയായിരുന്നു. ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് തട്ടിക്കൊണ്ടു പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.
യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.