ഐഎസ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല?: ‘രക്തം ചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്ന്’ ഓഡിയോ സന്ദേശം

single-img
29 September 2017

അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ സന്ദേശവുമായി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. ബാഗ്ദാദിയുടെ 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ് ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണു ബഗ്ദാദിയുടെ ഓഡിയോ ക്ലിപ് പുറത്തിറങ്ങുന്നത്.

അമേരിക്ക-ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള ബഗ്ദാദിയുടെ പരാമര്‍ശം അടങ്ങിയതാണു ഓഡിയോ സന്ദേശം. ഐഎസുമായി ബന്ധമുള്ള അല്‍ ഫര്‍ഖാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഓഡിയോ ക്ലിപില്‍ സന്ദേശം ചിത്രീകരിച്ചത് സംബന്ധിച്ചോ, ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടോ എന്ന വസ്തുതകള്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്. മൊസൂളിനെക്കൂടാതെ, സിറിയയിലെ റാഖ്ഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശിക്കുന്ന ശബ്ദം രക്തം ചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്നും വ്യക്തമാക്കുന്നു.

2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്. പിന്നീട് പലതവണ മരിച്ചെന്ന വാര്‍ത്ത വന്നിരുന്നു. മേയ് 28ന് റാഖ്ഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നാണ് അവസാനമായി വന്നത്.

ഇക്കാര്യം സ്ഥിരീകരിച്ച് ഇറാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഎസോ മറ്റു പല രാജ്യങ്ങളുമോ ഇതു സ്ഥിരീകരച്ചിരുന്നില്ല. നവംബറിനുശേഷം ആദ്യമായാണു ബഗ്ദാദിയുടേതെന്ന പേരില്‍ ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്.