മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
28 September 2017

ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രധാനമായും ടോം ഉഴുന്നാലിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആരായുകയാണ് ചെയ്തത്.

ഒപ്പം തന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഫാദര്‍ ടോം പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി സുഷ്മ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി. സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.

ഫാ. ടോം ഉഴുന്നാലില്‍ നാളെ ബെംഗളൂരുവിലേക്കു തിരിക്കും. രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ സ്വീകരണം. തുടര്‍ന്ന് പത്തിനു കൂക്ക് ടൗണിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാര്‍ത്താസമ്മേളനം.

ഞായറാഴ്ച രാവിലെ ഏഴിനു അദ്ദേഹം നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്‍ ബോസ്‌കോ ഹൗസില്‍ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. വൈകിട്ടു നാലിന് പാലാ ബിഷപ്‌സ് ഹൗസില്‍ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. തിങ്കളാഴ്ച വടുതല ഡോണ്‍ ബോസ്‌കോ ആസ്ഥാനത്തു സലേഷ്യന്‍ വൈദികരെ കാണും. ചൊവ്വാഴ്ച രാവിലെ 11.30നു തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തും.

തുടര്‍ന്നു മണക്കാട് ഡോണ്‍ ബോസ്‌കോ ഹൗസില്‍. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ഗിരിദീപം കണ്‍വന്‍ഷന്‍ ഹാളില്‍ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു ക്ലിഫ് ഹൗസില്‍ അത്താഴവിരുന്ന്. ബുധനാഴ്ച വൈകിട്ടു നാലിന് തൃശൂര്‍ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. രാത്രി ബെംഗളൂരുവിലേക്കു മടങ്ങും.