ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിന്?: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

single-img
28 September 2017

തൃശൂര്‍: നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. നടനോട് ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയെതുടര്‍ന്ന് ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവ്യപ്പെട്ടു.

തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യയാണ് പരാതി സമര്‍പ്പിച്ചത്. സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പുതിയ തീരുമാന പ്രകാരം കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദര്‍ശനത്തിന് അനുമതിയുള്ളൂ.

ഇതിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തിയത്. അതേസമയം ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്പിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടും. ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലാണ് ദിലീപിനെ കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആലുവ സബ് ജയിലിലേക്കു കൂടുതലായെത്തിയത്. നടന്മാരായ ജയറാം, ഗണേഷ്‌കുമാര്‍ എംഎല്‍എ, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്.