പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

single-img
28 September 2017

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ബെഹ്‌റയ്‌ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.

ഇതോടെ ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന് നിര്‍ദേശിച്ചിറക്കിയ സര്‍ക്കുലറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചതെന്നും കളര്‍ കോഡാണ് നിര്‍ദേശിച്ചതെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നും വിജിലന്‍സ് അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 420 ഓളം വരുന്ന പൊലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്റ് അടിക്കാനാണ് ബെഹ്‌റ ഉത്തരവിറക്കിയത്. ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്റ് വാങ്ങാന്‍ നിര്‍ദ്ദേശിച്ച ഡിജിപിയുടെ നടപടി അഴിമതിയാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാറും രംഗത്ത് വന്നിരുന്നു.