രാമലീല ബഹിഷ്‌കരിക്കണമെന്നുളള ആഹ്വാനങ്ങള്‍ മണ്ടന്‍ യുക്തിയാണെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍

single-img
28 September 2017

ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണനും രംഗത്ത് എത്തി. രാമലീല താന്‍ കാണുമെന്ന് പറഞ്ഞ ബി. ഉണ്ണിക്കൃഷ്ണന്‍ സിനിമ ബഹിഷ്‌കരിക്കണമെന്നുളള ആഹ്വാനങ്ങള്‍ മണ്ടന്‍ യുക്തിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമ കാണാനുളള അഞ്ചുകാരണങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിരത്തുന്നുണ്ട്.

ബി.ഉണ്ണിക്കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാമലീല കാണണമോ, അതോ ബഹിഷ്‌ക്കരിക്കണമോ? സാമൂഹ്യമാധ്യമങ്ങളിലെങ്ങും ഇരമ്പുന്ന ചോദ്യം ഇതാണ്. സത്യത്തില്‍ ഈ കാണല്‍/ ബഹിഷ്‌ക്കരിക്കല്‍ എന്ന ദ്വന്ദ്വം ഒരു ചതിക്കുഴിയാണ്. ചോദ്യം ചെയ്യേണ്ടത് ഈ വിപരീതതയുടെ യുക്തിരാഹിത്യത്തേയാണ്. ദിലീപ് എന്ന കുറ്റാരോപിതനെതിരെ നിയമം അതിന്റെ സങ്കീര്‍ണ്ണവും ദുഷ്‌ക്കരവുമായ വഴികളിലൂടെ ഏറെ മുന്നോട്ട് പോയിരിക്കുന്നു; നാലുതവണ തുടര്‍ച്ചയായി ജാമ്യാപേക്ഷ തിരസ്‌ക്കരിക്കപെട്ട്, ആലുവാ സബ്ജയിലില്‍ കഴിയുകയാണ് ആ നടന്‍/ താരം. ഈ ജാമ്യാപേക്ഷകളുടെ വാദപ്രതിവാദങ്ങളിലൊന്നും ദിലീപിന്റെ ‘ജനപ്രീതി’ ഒരു ഘടകമായി ആരും ഉയര്‍ത്തി കാട്ടിയിട്ടില്ല; കോടതി പരാമര്‍ശിച്ചതുപോലും ദിലീപിന്റെ ‘സിനിമാവ്യവസായത്തിനുള്ളിലെ സ്വാധീനത്തെക്കുറിച്ചാണ്.’ അല്ലാതെ, സിനിമയ്ക്ക് വെളിയിലുള്ള അയാളുടെ ജനപ്രീതിയെക്കുറിച്ചല്ല. മറിച്ച്,അയാളുടെ അനുദിനം ‘ഇടിയുന്ന’ സ്വീകാര്യതയെക്കുറിച്ച് മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതോര്‍ക്കു: ‘ ജനങ്ങള്‍ ജനപ്രിയതാരത്തെ കൂവിവിളിച്ചാണ് വരവേറ്റത്.’

ഈ കേസിന്റെ നാള്‍വഴികളിലൊന്നും പരാമര്‍ശിക്കപ്പെടാത്ത ഒരു ചിത്രവുമാണ് രാമലീല; പള്‍സര്‍ തന്റെ മിന്നല്‍ സന്ദര്‍ശ്ശനത്തിനായി തെരെഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ഈ സിനിമയുടെ ലൊക്കേഷന്‍ പെടുന്നുമില്ല. അപ്പോള്‍, ഈ സിനിമ വിജയിച്ചാല്‍ അത് ഇനിയും കോട്ടം സംഭവിക്കാത്ത ദിലീപിന്റെ ജനപ്രീതിയുടെ അടയാളമായി മാറുമെന്നും അത് കേസിന്റെ നടത്തിപ്പിനെ തന്നെ സ്വാധീനിക്കുമെന്നും കരുതുന്നവര്‍, സത്യത്തില്‍, ജുഡിഷ്യറിയുടെ യുക്തിഭദ്രതയിലും നീതി നടത്തിപ്പിലും വിശ്വസിക്കുന്നില്ല. രാമലീലയെ ബഹിഷ്‌ക്കരിച്ച്, പരാജയപ്പെടുത്തി, ദിലീപിന്റെ ജനപ്രീതി പൂര്‍ണ്ണമായും നഷ്ടപ്പെട്ടെന്ന് തെളിയിച്ചാല്‍, കോടതിയുടെ നിലപാടിനെ ദിലീപിനെതിരാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ലളിതമനസ്‌ക്കരാണവര്‍.

അതുപോലെ, രാമലീല എങ്ങിനെയെങ്കിലും ഒരു വലിയ വിജയമാവണമെന്നും, അതുവഴി ദിലീപിന്റെ വിശ്വാസ്യതയെക്കുറിച്ചും സ്വീകാര്യതയെ കുറിച്ചും വ്യക്തമായ ഒരു സന്ദേശം പൊതുസമൂഹത്തിനും, മാധ്യമങ്ങള്‍ക്കും, കോടതിയ്ക്കും നല്‍കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നവരും ഇതേ മണ്ടന്‍ യുക്തിയിലാണ് തങ്ങളുടെ ക്യാമ്പയിന്‍ നടത്തുന്നത്. സത്യത്തില്‍ രാമലീല ഈ ആഴ്ച്ച റിലീസാവുന്ന മറ്റുള്ള ചിത്രങ്ങളെ പോലെയുള്ള ‘കേവലം മറ്റൊരു ചിത്രം’ മാത്രമാണ്.

ഏതൊരു ചിത്രം കാണാനും കാണാതിരിക്കാനും നിങ്ങളുപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ തന്നെ ഇതിനും ബാധകം. കണ്ടിട്ട്, ‘ കൊള്ളാം, ധൈര്യമായി കാശുമുടക്കി ടിക്കെറ്റെടുത്തോ’യെന്ന് കണ്ടവര്‍ പറഞ്ഞാല്‍ കാണാന്‍ വലിയ ഉത്സാഹമില്ലാത്തവര്‍ക്കും പോവാം. ഞാന്‍ എന്തായാലും ഈ സിനിമ കണ്ടിരിക്കും; കാരണങ്ങള്‍ ഇവയാണ്.

1) അരുണ്‍ ഗോപി പ്രതീക്ഷ നല്‍കുന്ന ഒരു നവാഗത സംവിധായകനാണ്. 2) എന്റെ പ്രിയസുഹൃത്തായ സച്ചി നല്ലൊന്നാന്തരം ക്രാഫ്റ്റ് കൈയിലുള്ള തിരക്കഥാകൃത്താണ്. 3) പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമകള്‍ എനിക്കിഷ്ടമാണ്. 4) അഭിനയിച്ച ഒരുപാട് ചിത്രങ്ങളില്‍ എന്നെ നന്നായി രസിപ്പിച്ച് നടനാണ്, ദിലീപ്. 5) റ്റോമിച്ചന്‍ എന്ന നിര്‍മ്മാതാവ് , ഈ ചിത്രം ഇപ്പ്‌പോള്‍ റിലിസ് ചെയ്യുക വഴി എടുക്കുന്ന ഒരു ‘കാല്‍കുലേറ്റെട് റിസ്‌ക്’ ഉണ്ട്.

അദ്ദേഹത്തിന്റെ ഉത്പന്നത്തിന്റെ വിപണിമൂല്യം നിശ്ചയിക്കുന്ന പ്രധാന നടന്റെ ബ്രാന്റ് വാല്യു ഏറ്റവും ഇടിഞ്ഞിരിക്കുന്ന സമയം; കുറ്റാരോപിതന്‍ , കളങ്കിതന്‍. എങ്കിലും തന്റെ ഉത്പന്നത്തിലുള്ള വിശ്വാസമാവാം റ്റോമിച്ചനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. ടോമിച്ചന്റേയും അരുണ്‍ ഗോപിയുടേയും ആത്മവിശ്വാസത്തിന് ഒരു ബിഗ് സല്യൂട്ട്. ഇപ്പോള്‍, റ്റെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍, ഈ ചിത്രം ബഹിഷ്‌ക്കരിക്കുന്നതാണ് ഇന്ന് കരണീയമായ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമെന്ന് കരുതുന്നവര്‍, ഈ കഴിഞ്ഞ ഓണക്കാലത്ത്, മലയാളം റ്റെലിവിഷന്‍ ചാനലുകള്‍ എത്ര ദിലീപ് ചിത്രങ്ങള്‍ റ്റെലികാസ്റ്റ് ചെയ്തിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ ഏറ്റവും വലിയ ആഘോഷക്കാലത്ത്, കള്ളവും ചതിയുമില്ലാക്കാലത്തിന്റെ ഭരണാധികാരി നമ്മളെ കാണാന്‍ വരുമ്പോള്‍, ഈ കുറ്റാരോപിതന്റെ ചിത്രങ്ങള്‍ നമ്മുടെ വീടുകളുടെ അകത്തളത്തിലേക്ക് കടത്തിവിട്ടതില്‍ എത്രപേര്‍ സ്വകാര്യ ചാനലുകള്‍ക്കെതിരെ പ്രതിഷേധിച്ചു? റ്റെലിവിഷന്‍ റെയ്റ്റിംങ്ങുകള്‍ കാണിക്കുന്നത്, ആ ചിത്രങ്ങള്‍ക്ക് നല്ല തോതില്‍ പ്രേക്ഷകര്‍ ഉണ്ടായിരുന്നെന്നാണ്. അതുകൊണ്ട് തന്നെ, രാമലീല എന്ന സിനിമ പ്രേക്ഷകരെ രസിപ്പിക്കുമെങ്കില്‍ അത് വലിയൊരു വിജയമാവുമെന്നതില്‍ എനിക്ക് സംശയമില്ല.

അങ്ങനെ ആവട്ടെ എന്ന് ഞാനാശിക്കുന്നു. ഈ സിനിമ ബഹിഷ്‌ക്കരിക്കുന്നതിനെ, ഗാന്ധിജിയുടെ സമരമാര്‍ഗ്ഗങ്ങളോടും, ഭോപാല്‍ ദുരന്തത്തിനു ശേഷം യൂണിയന്‍ കാര്‍ബൈഡിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചതിനോടുമൊക്കെ ഉപമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; വാദപ്രതിവാദങ്ങളില്‍ ഉദാഹരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്: മൗലികമായ വൈരുദ്ധ്യങ്ങളുള്ള, അടിസ്ഥാനപരമായ അന്തരങ്ങളുള്ള രണ്ട് സംഭവങ്ങള്‍ , തമ്മില്‍ വ്യത്യാസങ്ങളേതുമില്ലാത്ത രണ്ട് സംഗതികളായി സമീകരിക്കപ്പെട്ട്, തുലനം ചെയ്യപ്പെടുന്നു.

This tsrategy is not only ahistorical, it is dangerously apolitical as well. ഈ ഉദാഹരണ യുക്തിയെ പ്രതിരോധിക്കാന്‍ റൊമാന്‍ പോളാന്‍സ്‌കിയെ ഉദാഹരണമാക്കുന്നവരും ചെയ്യുന്നത് ഇതേ പ്രമാദം തന്നെ. രസാവാഹമായ കാര്യം, ബഹിഷ്‌ക്കരണവാദികള്‍, പൊളാന്‍സ്‌കിയെ എടുത്ത് പ്രതിരോധം തീര്‍ക്കുന്നവരോട്, ‘സന്ദേശ’ത്തിലെ ശ്രീനിവാസനെപ്പോലെ പറയുന്നു: ‘ പോളാന്‍സ്‌കിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്.’ മനസ്സിലായില്ലേ?

പൊളാന്‍സ്‌കി ഞങ്ങള്‍ വരേണ്യ വര്‍ഗ്ഗ ബുദ്ധിജീവികളുടെ സ്വകാര്യ സ്വത്താണെന്ന്. തടവിലുള്ള ഒരു കുറ്റാരോപിതനെതിരെ ഏറ്റവും നിശിതമായ അന്വേഷണം നടക്കുകയും, സര്‍ക്കാര്‍ അയാളോട് യാതൊരുവിധത്തിലുള്ള മൃദുസമീപനവും സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോഴും, കോടതി അയാളെ ശിക്ഷിക്കുന്നത് വരെ കാത്തിരിക്കാതെ, അയാളുടെ എല്ലാവിധ പ്രതിനിധാനപ്രതിച്ഛായകളേയും ഉന്മൂലനം ചെയ്‌തേമതിയാവൂ എന്ന് രോഗാതുരമായി വാശിപിടിക്കുന്നത്, സ്വന്തം സാന്മാര്‍ഗ്ഗിക അപ്രമാദിത്വം തെളിയിക്കാനുള്ള വിഭ്രമാത്മകമായ ഒരാഭിചാര ക്രിയയാണ്. കട്ട ബുദ്ധിജീവികള്‍ക്ക് വേണമെങ്കില്‍, കുറ്റവാളിയെ തൂക്കിലിടാന്‍ വിധിക്കുന്ന ജഡ്ജിയെക്കുറിച്ച് സാര്‍ത്ര് നടത്തിയ നിരീക്ഷണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. ഈ കോലാഹലങ്ങള്‍ക്കും കാലുഷ്യങ്ങള്‍ക്കുമിടയിലും, അസാമാന്യമായ സമചിത്തതയോടേയും സ്ഥൈര്യത്തോടെയും രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിച്ച അരുണ്‍ ഗോപിയ്ക്കും, റ്റോമിച്ചനും ആ ചിത്രത്തിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍.