ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്‌സ്, ഹാഷ് ബ്രൗണ്‍ തുടങ്ങിയവ ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും

single-img
26 September 2017

ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്.

മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവര്‍ത്തകരും 45നും 79നും ഇടക്ക് പ്രായമുള്ള 4440 പേരിലാണ് നിരീക്ഷണം നടത്തിയത്. എട്ടു വര്‍ഷം നീണ്ട നിരീക്ഷണങ്ങള്‍ക്കിടെയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നതിന്റെ അപകടം വെളിപ്പെട്ടത്. എന്നാല്‍ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ് പ്രശ്‌നക്കാരനല്ല.

ഉരുളക്കിഴങ്ങ് ഫ്രൈയല്ലാതെ കഴിക്കുന്നത് വളരെ നല്ലതാണ്. സാധാരണ വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങില്‍ കൊഴുപ്പ്, സോഡിയം, കൊളസ്‌ട്രോള്‍ എന്നിവയില്ല. മാത്രമല്ല, ദിവസേന ആവശ്യമുള്ള വിറ്റാമിന്‍ സിയുടെ മൂന്നിലൊന്നും ഉരുളക്കിഴങ്ങിലൂടെ ലഭിക്കും. വാഴപ്പഴം കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കള്‍ കൂടുതല്‍ പൊട്ടാസ്യവും ലഭിക്കും.

എന്നാല്‍ ഇവ പൊരിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണമായി മാറുന്നെന്നും പഠനം പറയുന്നു. ഗവേഷണത്തില്‍ പങ്കെടുത്തവരെ ആഴ്ചയില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്ന അളവിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചിച്ചാണ് പഠനം നടത്തിയത്.

എട്ടു വര്‍ഷത്തിനിടെ ഗവേഷണവുമായി സഹകരിച്ച 236 പേര്‍ മരിച്ചു. ഓരോ ഗ്രൂപ്പിന്റെയും വിവരങ്ങള്‍ അവലോകനം ചെയ്തതില്‍ നിന്നും ഒരാഴ്ചയില്‍ രണ്ട്, മൂന്ന് തവണ ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവര്‍ക്ക് അത് കഴിക്കാത്തവരേക്കാള്‍ നേരത്തെ മരിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാണെന്ന് വ്യക്തമായി. ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്‌സ്, ഹാഷ് ബ്രൗണ്‍ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ് ഫ്രൈയില്‍ ഉള്‍പ്പെടുന്നു.

പാചക എണ്ണയില്‍ അടങ്ങിയ ട്രാന്‍സ് ഫാറ്റ് (ട്രാന്‍സ് ഫാറ്റി ആസിഡ്) ആണ് ഉരുളക്കിഴങ്ങ് ഫ്രൈ കുടുതല്‍ കഴിക്കുന്നവരിലെ മരണ സാധ്യതക്ക് കാരണം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, കൂടിയ അളവിലുള്ള ഉപ്പ് തുടങ്ങിയവ നേരത്തെയുള്ള മരണത്തിനിടയാക്കും.