ചൈനയില്‍ വാട്ട്‌സ്ആപ്പിനും നിരോധനം

single-img
26 September 2017

ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചൈനയില്‍ വാട്ട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ രാജ്യത്തു നിരേധിച്ചതിനു പിന്നാലെയാണ് വാട്ട്‌സ്ആപ്പിനും ചൈന നിരോധനം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചൈനയില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ടായിരുന്നു. അതിനിടെയാണ് സെപ്റ്റംബര്‍ 23 മുതല്‍ രാജ്യത്ത് വാട്ട്‌സ്ആപ്പ് ലഭ്യമല്ലെന്ന വിവരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. ചൈനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഷയങ്ങള്‍ നിരീക്ഷിക്കാന്‍ ഗ്രേറ്റ് ഫയര്‍വാള്‍ സംവിധാനവും ചൈന ഏര്‍പ്പെടുത്തിയിരുന്നു.

2009 മുതലാണ് ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ളത്. ഈ വിലക്ക് നീക്കാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വാട്ട്‌സ്ആപ്പും ചൈന നിരോധിച്ചിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര സിംകാര്‍ഡ് ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.