പതിനേഴാം വയസില്‍ ആദ്യവിവാഹം; ഇപ്പോള്‍ 120 ഭാര്യമാര്‍, 28 മക്കള്‍; താമസം ഒരുവീട്ടില്‍: അടുത്ത വിവാഹം ഉടനെന്ന് 58കാരന്‍

single-img
26 September 2017

ബഹുഭാര്യാത്വം നിയമവിരുദ്ധമായ തായ്‌ലന്‍ഡില്‍ നാകോന്‍ നായക് സ്വദേശിയായ തംബോണ്‍ പ്രസേര്‍ട്ട് എന്ന 58കാരന്‍ വിവാഹം ചെയ്തിരിക്കുന്നത് 120 യുവതികളെയാണ്. ഇവരില്‍ 28 മക്കളും ഇദ്ദേഹത്തിനുണ്ട്. ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവായ തംബോണ്‍ ഒരു നിര്‍മാണ കമ്പനിയുടെ ഉടമയുമാണ്. തംബോണ്‍ തന്നെയാണ് ഈ കാര്യം സന്തോഷത്തോടെ എല്ലാവരുമായി പങ്കുവച്ചിരിക്കുന്നത്.

പതിനേഴാമത്തെ വയസിലാണ് തംബോണിന്റെ ആദ്യവിവാഹം. ഇവരില്‍ മൂന്നുമക്കളാണ് തംബോണിനുള്ളത്. 20 വയസില്‍ താഴെ പ്രായമുള്ളവരെയാണ് അദ്ദേഹം ഭാര്യമാരാക്കുന്നത്. പ്രായമുള്ളവര്‍ വഴക്കുകൂടുമെന്നതിനാലാണ് കൗമാരക്കാരികളെ വിവാഹം ചെയ്യുന്നതെന്നാണ് തംബോണിന്റെ പക്ഷം.

കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി ഏതെല്ലാം സ്ഥലങ്ങളില്‍ ചെല്ലുന്നുവോ അവിടയെല്ലാം അദ്ദേഹം ഓരോ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. അവരെ താന്‍ സ്‌നേഹിക്കുന്നതു പോലെ അവര്‍ തന്നെയും സ്‌നേഹിക്കുന്നുണ്ടെന്ന് തംബോണ്‍ പറയുന്നു.

വധുവിനോട് താന്‍ നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിട്ടാണ് തംബോണ്‍ അവരെ ഭാര്യയാക്കുന്നത്. അടുത്ത വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഇനിയും വിവാഹം ചെയ്യുമെന്നും ഭാര്യമാരെ അറിയിക്കും. അവരെല്ലാം സന്തോഷത്തോടെ അദ്ദേഹത്തിന് അനുവാദവും നല്‍കും. വിവാഹത്തിന്റെ പേരില്‍ ആരും ഇതുവരെ തന്നോട് വഴക്കുകൂടിയിട്ടില്ലെന്നും തംബോണ്‍ പറയുന്നു. സമുദായത്തിന്റെ ആചാരാനുഷ്ഠനങ്ങളനുസരിച്ചാണ് ഓരോരുത്തരെയും വിവാഹം ചെയ്യുന്നത്.

ഇപ്പോള്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് താബോണ്‍. 27കാരിയായ നാഫോണ്‍ ആണ് വധു. അതേസമയം 120 ഭാര്യമാരും മക്കളും ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം താബോണ്‍ നല്‍കുന്നു. ഇനി ഭാര്യമാര്‍ക്ക് സ്വന്തമായി വീടും സ്ഥലവും വേണമെങ്കില്‍ അത് നല്‍കാനും താബോണ്‍ തയ്യാറാണ്.

ബഹുഭാര്യത്വം നിയമവിരുദ്ധമായ തായ്‌ലാന്റില്‍ താബോണിന് ഇതുവരെ നിയമനടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ എന്തെങ്കിലും നിയമനടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.