ഭര്‍ത്താവിന്റെ അകാലമൃത്യു ഒഴിവാക്കാന്‍ നവവധുവിനെ ആദ്യരാത്രി കൂട്ടമാനഭംഗം ചെയ്തു

single-img
25 September 2017

ലഖ്‌നൗ: ഭര്‍ത്താവിന്റെ കഷ്ടകാലം മാറ്റാന്‍ തന്ത്രിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ലിസാരി ഗേറ്റ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഹപുരിലെ പിലാഖ്വ സ്വദേശിയായ വസ്ത്രവ്യാപാരിയാണ് ഇവരെ വിവാഹം കഴിച്ചത്.

സെപ്തംബര്‍ 15നായിരുന്നു വിവാഹം. വിവാഹ സല്‍ക്കാരത്തിനിടെ മയക്കുമരുന്നു ചേര്‍ത്ത പാനീയം യുവതിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനു പകരം മണിയറയിലേക്ക് കയറിയത് തന്ത്രിയും ഭര്‍തൃസഹോദരനുമായിരുന്നു. പിറ്റേന്ന് ബോധംവന്നപ്പോഴാണ് യുവതി തനിക്ക് സംഭവിച്ചത് ബോധ്യപ്പെട്ടത്.

സംഭവം ഭര്‍തൃവീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരം ഭര്‍ത്താവിനെ പിടികൂടിയ ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാനും അകാലമൃത്യുവില്‍ നിന്ന് രക്ഷിക്കാനും ചെയ്ത ‘ക്രിയകള്‍’ ആണെന്നായിരുന്നു മറുപടി. അതേസമയം ഒരാഴ്ചയ്ക്കു ശേഷം യുവതി മാതാപിതാക്കള്‍ക്കൊപ്പം ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തന്ത്രിക്കും ഭര്‍തൃസഹോദരനുമെതിരെ പോലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.