അൻപതു രൂപയിൽ താഴെ ഇന്ത്യാഗവണ്മെൻറിനു പെട്രോളും ഡീസലും വിൽക്കാൻ കഴിയും: കെ.സുരേന്ദ്രന്‍
കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 50 രൂപയില്‍ താഴെയാക്കുവാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അൻപതു രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാന്‍ സര്‍ക്കാരിനു കഴിയും. അതിനായി ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറയ്ക്കണം. അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം. 2010 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ലെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കിൽ കേരളത്തിന്റെ ഖജനാവ് എന്നേ പൂട്ടിപ്പോകുമായിരുന്നെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.