വിവാഹസാരിയുടെ നീളം 3.2 കിലോമീറ്റര്‍; പൊലീസ് കേസെടുത്തതോടെ പുലിവാലു പിടിച്ച് വധു

single-img
24 September 2017

വിവാഹത്തിന് അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എത്ര വ്യത്യസ്തയാകാമോ അത്രയും വ്യത്യസ്തമായാണ് പലരും അണിഞ്ഞൊരുങ്ങുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങിയ ശ്രീലങ്കന്‍ വധു ആകെ പുലിവാലു പിടിച്ചിരിക്കുകയാണ്. 3.2 കിലോ മീറ്റര്‍ നീളമുള്ള സാരിയണിഞ്ഞാണ് വധു വിവാഹത്തിനെത്തിയത്.

ലോകറെക്കോര്‍ഡ് എന്ന ലക്ഷ്യം വെച്ചായിരുന്നു വധു 3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയത്. നീളന്‍ സാരി പിടിച്ച് 250 തോളം സ്‌കൂള്‍ കുട്ടികളും വധുവിന്റെ പിന്നാലെ നടന്നതോടെ ശിശു സംരക്ഷണ സമിതിയുടെ ഇടപെട്ടു. ഇതോടെ’സംഗതി’ കാര്യമായി. ഇപ്പോള്‍ ഈ കാരണത്തിന് യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കാന്‍ഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ക്ലാസ് സമയത്തായിരുന്നു സാരി പിടിക്കാനായി നിയോഗിച്ചത്. നടുറോഡിലൂടെ കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പ് പിടിച്ച് കുട്ടികള്‍ പൊരിവെയിലത്ത് നടന്നതും കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തിയതും വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ, ദേശീയ ശിശു സംരക്ഷണ സമിതി (എന്‍സിപിഎ)അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചെക്കാമെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുക, അവരുടെ അഭിമാനം വ്രണപ്പെടുത്തുക, സുരക്ഷയ്ക്ക് ഭംഗം വരുത്തുക തുടങ്ങിയവയെല്ലാം ക്രിമിനല്‍ കുറ്റമാണെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.