ദാവൂദ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത് ബര്‍ണര്‍ ഫോണുകളിലൂടെ; അടുത്തിടെ നാലു തവണ വിളിച്ചതായും സഹോദരന്‍

single-img
24 September 2017

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ നാല് തവണ സംസാരിച്ചതായി അറസ്റ്റിലായ ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍. കഴിഞ്ഞ മാസം മുംബൈ ബേണ്ടി ബസാറിലെ തന്റെ വീടിന് സമീപത്തെ കെട്ടിടം തകര്‍ന്നു വീണപ്പോഴാണ് രണ്ടു തവണ വിളിച്ചതെന്നും അസ്‌കര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഇക്ബാല്‍ കസ്‌കറിനെ താനെ പോലീസിന്റെ കവര്‍ച്ചാ വിരുദ്ധ സംഘം അറസ്റ്റു ചെയ്തത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലയിലാണ് കൂടുതല്‍ ഞെട്ടിക്കുന്ന മൊഴികള്‍ പുറത്തു വന്നത്. പ്രത്യേകമായി രൂപപ്പെടുത്തിയ ബര്‍ണര്‍ ഫോണുകള്‍ വഴിയായിരുന്നു സംസാരം. അതിനാല്‍ ഫോണ്‍ വിളികള്‍ പോലീസിന്റെയോ, ഇന്റലിജന്‍സിന്റെയോ കണ്ണില്‍പ്പെടാതെ പോകുകയായിരുന്നു.

ഫോണ്‍ വിളികള്‍ക്കു ശേഷം ഈ ഫോണുകള്‍ നശിപ്പിച്ചു കളയുകയും ചെയ്തതായാണ് മൊഴി. ഇന്ത്യ തേടുന്ന അധോലോക നായകന്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നാണ് കസ്‌കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കസ്‌കറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദാവൂദിന്റെ പ്രധാന സഹായിയായ കസ്‌കറിന്റെ സഹോദരനായ അനീസ് അഹമ്മദുമായി താന്‍ പല തവണ ബന്ധപ്പെട്ടിരുന്നതായും കസ്‌കര്‍ വ്യക്തമാക്കിയിട്ടുണ്ട്.