ഗുര്‍മീതിനു പിന്നാലെ മറ്റൊരു ആള്‍ ദൈവത്തിന്റെ കാമകേളികൾ പുറത്ത്; 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച കേസിൽ ഫലാഹാരി ബാബ അറസ്റ്റില്‍
ജയ്പൂര്‍: ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിനിയാണ് ബാബയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവതിയുടെ കുടുംബം വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇടയ്ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്താറുണ്ടെന്നും പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് ആദ്യ ജോലിക്ക് ലഭിച്ച പ്രതിഫലം ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് സംഭവ ദിവസം ആശ്രമത്തിലെത്തിയത്. അന്ന് ബാബ അവരോട് ആശ്രമത്തില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വൈകിട്ട് മുറിയിലേക്കു വിളിച്ചു പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഗുര്‍മീത് റാം റഹിം സിംഗ് ജയിലിലായ പശ്ചാത്തലത്തിലാണ് പരാതിയുമായി പെണ്‍കുട്ടിയും കുടുംബവും പൊലീസിനെ സമീപിച്ചത്.
അതേസമയം രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുന്നതിനായി ബാബ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബയുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും സാധാരണ പോലെയാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ബാബയുടെ പൂര്‍ണപേര്. ഫലങ്ങള്‍ മാത്രം കഴിക്കുന്നതിനാലാണ് ബാബയ്ക്ക് ഫലാഹാരി എന്ന പേര് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാരും സിനിമാക്കാര്‍ അടക്കമുള്ളവരുമായും ബാബയ്ക്ക് അടുത്ത ബന്ധമാണുള്ളത്.